Home Featured ചാടിയ ആറുപേരില്‍ കിട്ടിയത് ഒരാളെ മാത്രം; ഹോട്ടലില്‍ നിന്ന് ഓടിപ്പോയ അഞ്ചു പേരുടെ കൈയില്‍ പണമോ മൊബൈലോ ഇല്ലെന്ന് സൂചന; മടിവാളയിലെ ഹോട്ടലിന്റെ പരിസരം അരിച്ചു പെറുക്കി പൊലീസ്; വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ചാട്ടത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ്

ചാടിയ ആറുപേരില്‍ കിട്ടിയത് ഒരാളെ മാത്രം; ഹോട്ടലില്‍ നിന്ന് ഓടിപ്പോയ അഞ്ചു പേരുടെ കൈയില്‍ പണമോ മൊബൈലോ ഇല്ലെന്ന് സൂചന; മടിവാളയിലെ ഹോട്ടലിന്റെ പരിസരം അരിച്ചു പെറുക്കി പൊലീസ്; വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ചാട്ടത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ്

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കാണാതായ സഹോദരിമാരടക്കം ആറു പെണ്‍കുട്ടികളില്‍ അഞ്ചു പേരെ കുറിച്ച്‌ ഒരു വിവരവുമില്ല. ഒരാളെ ബെംഗളൂരുവില്‍ കണ്ടെത്തി. മടിവാളയിലെ ഹോട്ടലില്‍നിന്നാണ് കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

രക്ഷപ്പെട്ടവരുടെ കൈയില്‍ പണമോ മൊബൈല്‍ ഫോണോ ഇല്ല. അതു കൊണ്ടു തന്നെ ഇവരെ അതിവേഗം കണ്ടെത്താനാണ് ശ്രമം. ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ശേഷമാണ് ഇവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കടന്നുകളഞ്ഞത്. കാണാതായ കേസുകളില്‍ ഉള്‍പ്പെട്ട ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. കാണാതായ ആറു പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.

രണ്ട് ആണ്‍കുട്ടികളുടെ സഹായം ഇവര്‍ക്ക് കിട്ടിയിരുന്നു. ഇവരും പൊലീസ് കസറ്റഡിയിലാണ്, സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ സ്വമേധയാ നടപടി എടുക്കുകയായിരുന്നു. കമ്മിഷന്‍ അംഗം ബി.ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചു.

ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ പെണ്‍കുട്ടികളോട് ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ രേഖകളോ മറ്റു രേഖകളോ കയ്യില്‍ ഇല്ലാതിരുന്ന കുട്ടികളെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു വെക്കുകയായിരുന്നു. ഇവരില്‍ അഞ്ചു കുട്ടികള്‍ ഹോട്ടലില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ഇവരില്‍ ഒരാളെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

ഇവര്‍ക്കൊപ്പം രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ജീവക്കാരന്‍ സ്ഥിരീകരിച്ചു. കോഴിക്കോട് നിന്നും കാണാതായ കുട്ടികള്‍ തന്നെയാണിതെന്നാണ് മടിവാള പൊലീസ് പറയുന്നത്. ആറ് പെണ്‍കുട്ടികളും ബെംഗളൂരുവിലുണ്ടെന്ന സൂചന പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതനുസരിച്ച്‌ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. പെണ്‍കുട്ടികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആറ് പേരും സംഘങ്ങളായി നീങ്ങുന്ന ദൃശ്യമാണ് ലഭിച്ചത്.

വെള്ളിമാടുകുന്നില്‍ നിന്ന് നേരത്തെ കുട്ടികള്‍ ചാടിപ്പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അടുത്തകാലത്തൊന്നും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരും കോഴിക്കോട് ജില്ലക്കാരാണെന്നാണ് പൊലീസ് പറയുന്നത്. കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടി പോകാനുണ്ടായ കാരണമെന്താണെന്നാണ് ബാലാവകാശ കമ്മീഷന്‍ പ്രധാനമായും പരിശോധിക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തിനു കീഴില്‍ കുട്ടികള്‍ക്ക് ഏതെങ്കിലും പ്രയാസകരമായ സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്നുള്ള പരിശോധനയാണ് ഉണ്ടാവുക. സുരക്ഷാ ചുറ്റുമതിലും കാവല്‍ക്കാരും ഉണ്ടെങ്കില്‍ കുട്ടികള്‍ എങ്ങിനെ പുറത്തുകടന്നു എന്ന ചോദ്യവും പ്രധാനമാണ്.

ബാലനീതി നിയമവും വ്യവസ്ഥകളും പ്രകാരം ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. 50 കുട്ടികള്‍ക്ക് 8,495 ചതുരശ്ര അടി എന്ന കണക്കില്‍ താമസ സൗകര്യവും ഒരു ജീവനക്കാരനും വേണം. കുട്ടികള്‍ക്ക് ആനുപാതികമായി നിശ്ചിത എണ്ണം ജോലിക്കാര്‍, അദ്ധ്യാപകര്‍, കെയര്‍ ടേക്കര്‍, ഡോക്ടര്‍, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ പറഞ്ഞിരിക്കുന്നത്. എം എസ് ഡബ്ല്യു യോഗ്യതയുള്ള സാമൂഹിക പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍, പരിശീലകന്‍ എന്നിങ്ങനെ 100 കുട്ടികളുള്ള ഒരു സ്ഥാപനത്തില്‍ ആകെ 25 ജീവനക്കാരെ നിയമിക്കണം. 19 പേര്‍ക്ക് അവിടെത്തന്നെ താമസ സൗകര്യം ഒരുക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

കുട്ടികള്‍ക്ക് അസഹ്യമായ തരത്തില്‍ ഏതെങ്കിലും അനുഭവങ്ങള്‍ സ്ഥാപനത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം പ്രധാനമായി ഉയര്‍ന്നിട്ടുണ്ട്. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടായിട്ടും ഛിദ്രമായ കുടുംബ ജീവിതത്തില്‍ നിന്നും കടുത്ത ദാരിദ്ര്യത്തില്‍ നിന്നും രക്ഷ തേടിയാണ് നേരത്തെ കുട്ടികളെ ഇത്തരം കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നത്. കുറ്റകൃത്യങ്ങളില്‍ പെട്ട് ജയിലിലായ മാതാപിതാക്കളുടെ കുട്ടികളും ഇത്തരം കേന്ദ്രങ്ങളില്‍ എത്താറുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group