ബെംഗളൂരു : പീനിയ വ്യവസായ മേഖലയിലേക്ക്ശുദ്ധീകരിച്ച വെള്ളമെത്തിക്കാനുള്ള പദ്ധതി നിർദേശിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സുവിജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.).കുടിക്കാനൊഴികെയുള്ള ആവശ്യങ്ങൾക്കായി ശുദ്ധീകരിച്ച വെള്ളമെത്തിക്കുന്നതാണ് പദ്ധതി. 27.5 കോടി രൂപയുടെ പദ്ധതി ബെംഗളൂരു ജലവിതരണ ബോർഡിൻ്റെ അനുമതി നേടിയശേഷം സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.
പദ്ധതി പ്രകാരം ബെംഗളൂരു ജല അതോറിറ്റി ദിവസേന 40 ലക്ഷം ലിറ്റർ ശുദ്ധീകരിച്ച വെള്ളം വിതരണംചെയ്യും. നാഗസാന്ദ്രയിൽ ദൊഡ്ഡബിദരക്കല്ലു തടാകത്തിന് സമീപത്തെ ശുദ്ധീകരണ പ്ലാന്റിൽനിന്നാണ് വെള്ളമെത്തിക്കുന്നത്. പീനിയ വ്യവസായ മേഖലയിൽനിന്ന് നാലു കിലോമീറ്റർ അകലെയാണ് ശുദ്ധീകരണ പ്ലാന്റ്.പ്രദേശത്തെ 13,000 വ്യവസായ യൂണിറ്റുകൾക്ക് വെള്ളമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യവസായ മേഖലയ്ക്കകത്ത് 25 കിലോമീറ്റർ ജലവിതരണ സംവിധാനമുണ്ടാക്കും.
കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ജലക്ഷാമമുണ്ടായപ്പോൾ ശുദ്ധീകരിച്ചവെള്ളം കുടിക്കാനൊഴികെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നകാര്യം ജല അതോറിറ്റി ആലോചിച്ചിരുന്നു. പീനിയ വ്യവസായ അസോസിയേഷനുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക.