നിശ്ചയിച്ചുറപ്പിച്ച വിവാഹം പിന്നീട് മുടങ്ങിപ്പോകുന്നതും നടക്കാതിരിക്കുന്നതുമായ സംഭവങ്ങള്‍ നാം നേരത്തെയും കണ്ടിട്ടുണ്ട്. വിവാഹദിവസം പോലും ഇത്തരത്തില്‍ വിവാഹത്തില്‍ നിന്ന് വധുവോ വരനോ പിന്മാറിയിട്ടുള്ളസ സംഭവങ്ങളും നിരവധിയുണ്ടായിട്ടുണ്ട്. സ്ത്രീധനപ്രശ്നം മുതല്‍ കഷണ്ടി വരെ ഇങ്ങനെ വിവാഹം മുടങ്ങുന്നതിലേക്ക് കാരണമായി വന്നിട്ടുണ്ടെന്ന് പറയാം.
ഇപ്പോഴിതാ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ കാരണത്താല്‍ ഒരു വിവാഹം മുടങ്ങിയ വാര്‍ത്തയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. വരന്‍റെ വീട്ടുകാര്‍ സമ്മാനിച്ച വിവാഹവസ്ത്രം വില കുറഞ്ഞതാണെന്ന് കാണിച്ച് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നതാണ് സംഭവം. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഹല്‍ധ്വനി സ്വദേശിയായ യുവതിയും ഇവരുടെ വീട്ടുകാരുമാണ് വരന്‍റെ വീട്ടുകാര്‍ ‘ചീപ്പ്’ ആയ ലെഹങ്ക സമ്മാനിച്ചുവെന്ന് കാട്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. വിവാഹത്തിന് തന്നെ വധുവിന്‍റെ വീട്ടുകാര്‍ തെരഞ്ഞെടുക്കുന്ന വസ്ത്രവും വരൻ വീട്ടുകാര്‍ സമ്മാനക്കുന്ന വസ്ത്രവലും വധു അണിയുന്നത് ചിലയിടങ്ങളില്‍ ആചാരത്തിന്‍റെ ഭാഗമാണ്.
ഇത്തരത്തില്‍ വരന്‍റെ വീട്ടുകാര്‍ നല്‍കിയ വസ്ത്രമാണ് ഇവിടെ പ്രശ്നമായതെന്നാണ് സൂചന. 10,000 രൂപയുടെ ലെഹങ്കയാണത്രേ ഇവര് വധുവിന് നല്‍കിയത്. എന്നാലിത് ‘ചീപ്പ്’ ആണെന്ന് ചൂണ്ടിക്കാട്ടി വധുവും വീട്ടുകാരും വിവാഹത്തില്‍ നിന്ന് പിന്മാറി.
ഇതോടെ വരന്‍റെ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് ആദ്യം ഒരു തവണ പ്രശ്നം പറഞ്ഞുപരിഹരിക്കാൻ ശ്രമിച്ചെങ്കിലും ക്ഷണക്കത്ത് അടിച്ച് എല്ലാവരെയും തങ്ങള്‍ വിവാഹത്തിന് ക്ഷണിച്ചുവെന്നും ഇനിയെന്താണ് ചെയ്യേണ്ടതെന്നും പറഞ്ഞുകൊണ്ട് വീണ്ടും വരൻ വീട്ടുകാര്‍ പ്രശ്നങ്ങളുണ്ടാക്കിയതോടെ രണ്ടാമതും പൊലീസിന് മധ്യസ്ഥം സംസാരിക്കേണ്ടി വന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും വിവാഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹവിശ്ചയം. നവംബര്‍ അഞ്ചിലേക്കായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
എന്തായാലും വ്യത്യസ്തമായ കാരണത്തിന്‍റെ പേരില്‍ വിവാഹം മുടങ്ങിയത് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് വരൻ കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ വധു വിവാഹപ്പന്തലില്‍ വച്ചുതന്നെ വിവാഹത്തില്‍ നിന്ന് പിന്മാറിയ വാര്‍ത്ത വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്.
ലൈഗര്‍ സിനിമയിലൂടെ കള്ളപ്പണം വെളുപ്പിച്ചു; നടി ചാര്‍മി കൗറിനെയും സംവിധായകന്‍ പുരി ജഗന്നാഥിനെയും ഇഡി ചോദ്യം ചെയ്തു
ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിനിമാ നടി ചാര്‍മി കൗര്‍, സംവിധായകന്‍ പുരി ജഗന്നാഥ് എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
യുവതാരം വിജയ് ദേവരക്കൊണ്ട നായകനായ ലൈഗര്‍ എന്ന സിനിമയിലൂടെ ഫെമ നിയമം ലംഘിച്ച് സാമ്ബത്തിക ക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപം.
ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് നടി ചാര്‍മി കൗര്‍. കോണ്‍ഗ്രസ് നേതാവ് ബക്കാ ജൂഡ്‌സണ്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നല്‍കിയ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ സിനിമാക്കാരെ കൂടാതെ രാഷ്ട്രീയക്കാരും പണം ഇറക്കിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
ഈ സിനിമയുടെ നിര്‍മ്മാണത്തിനായി ഇറക്കിയ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. ചിത്രത്തിനായി ചാര്‍മി കൗറും പുരി ജഗന്നാഥും കൂടി 120 കോടി മുതല്‍ മുടക്കിയെന്നാണ് വിവരം. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു.
15 ദിവസം മുമ്ബാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടിക്കും സംവിധായകനും ഇഡി നോട്ടീസ് നല്‍കിയത്. പാന്‍-ഇന്ത്യന്‍ സിനിമയുടെ നിര്‍മ്മാണത്തിന് ഫെമ നിയമം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ ലഭിച്ചതായി വിവരം ലഭിച്ചെന്ന് ഇഡി സൂചിപ്പിച്ചു.
സിനിമയ്ക്ക് ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും സിനിമ നിര്‍മ്മാണത്തിന് വിദേശ നിക്ഷേപകര്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടെന്നും ഇഡി ഇവരോട് ആരാഞ്ഞു. രണ്ട് നിര്‍മ്മാതാക്കളുടെ അക്കൗണ്ടിലേക്ക് നിരവധി കമ്ബനികള്‍ പണം കൈമാറിയതായിട്ടാണ് ഇഡി സംശയിക്കുന്നത്.
ആരാണ് പണം അയച്ചതെന്നും എന്ത് ആവശ്യത്തിനാണ് പണം അയച്ചതെന്നും ഉദ്യോഗസ്ഥര്‍ ഇവരില്‍ നിന്ന് വിശദീകരണം തേടി. 2017ല്‍ സ്‌റ്റേറ്റ് എക്‌സൈസ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രജിസ്റ്റര്‍ ചെയ്ത, മയക്കുമരുന്ന് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന ആരോപണത്തെക്കുറിച്ച് 2021ല്‍ പുരി ജഗന്നാഥും ചാര്‍മിയും ഉള്‍പ്പെടെ നിരവധി സിനിമാക്കാരെ ഇഡി ചോദ്യം ചെയ്തിരുന്നു.