ബെംഗളൂരു: നഗരത്തിന്റെ പ്രൗഢി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന ‘ബ്രാൻഡ് ബെംഗളൂരു’ പദ്ധതിക്ക് പൊതുജനങ്ങളിൽനിന്ന് ലഭിച്ചത് 30,000 നിർദേശങ്ങൾ. പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കാനായി തയ്യാറാക്കിയ പ്രത്യേക വെബ്സൈറ്റിലൂടേയാണ് നിർദേശങ്ങൾ ലഭിച്ചത്. ഈ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.അതേസമയം, നഗരത്തിലെ വിവിധ റെസിഡൻസ് അസോസിയേഷൻ പ്രതിനിധികളുമായി ഡി.കെ. ശിവകുമാർ ശനിയാഴ്ച ചർച്ച നടത്തി.
മാലിന്യപ്രശ്നം, കെട്ടിട നികുതിയടയ്ക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ തുടങ്ങിയവ പ്രതിനിധികൾ ഡി.കെ. ശിവകുമാറിന്റെ ശ്രദ്ധയിൽ പെടുത്തി. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതിനിധികൾക്ക് ഉറപ്പുനൽകി.
ബംഗളൂരു സമ്മേളനം; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തേക്കും
ബംഗളൂരു: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിന് തന്ത്രങ്ങള്‍ മെനയാൻ പ്രതിപക്ഷ കക്ഷികളുടെ ദ്വിദിന സമ്മേളനം തിങ്കളാഴ്ച ബംഗളൂരുവില്‍ ആരംഭിക്കും.26 പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ പങ്കെടുത്തേക്കുമെന്നാണ് ഒടുവിലെത്തെ റിപ്പോര്‍ട്ട്.കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ തകര്‍പ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക കോണ്‍ഗ്രസ് ഈ മഹാ സമ്മേനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ജൂണ്‍ 23-ന് പട്നയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആതിഥേയത്വം വഹിച്ച പ്രതിപക്ഷ ഐക്യത്തിനായുള്ള അവസാന യോഗത്തില്‍ 15 പാര്‍ട്ടികള്‍ പങ്കെടുത്തു. കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത പട്നയിലെ യോഗം വൻ വിജയമായിരുന്നു.
മഹാരാഷ്ട്രയിലെ എൻ.സി.പിയുടെ പിളര്‍പ്പും പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം തൃണമൂലുമായുണ്ടായ കോണ്‍ഗ്രസ്, സി.പി.എം അസ്വാരസ്യങ്ങള്‍ക്കും ശേഷം പരസ്പപം പോരടിച്ചിരുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ഒരു പ്ലാറ്റ്ഫോമില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ബംഗളൂരു സമ്മേളനത്തിനുണ്ട്. ഡല്‍ഹിയിലെ ബ്യൂറോക്രസിയുടെ നിയന്ത്രണം തിരിച്ചുപിടിച്ച വിവാദമായ കേന്ദ്ര ഉത്തരവിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ എ.എ.പിയും സമ്മേളനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍) അടക്കം എട്ട് പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പുതിയതായി പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാര്‍, തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍, ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ, ജെ.എം.എം. നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ, ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്, സമാജ്വാദിപാര്ട്ടി നേതാവ് അഖിലേഷ് യാദവ്, സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, തങ്ങളുടെ വംശീയ രാഷ്ട്രീയം സംരക്ഷിക്കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദ പ്രതികരിച്ചു. നിര്‍ദിഷ്ട സഖ്യം ജനാധിപത്യ സഖ്യമല്ല, രാജവംശങ്ങളുടെ സംരക്ഷണത്തിനുള്ള സഖ്യമാണെന്നും അദ്ദേഹം ജയ്പൂരില്‍ പറഞ്ഞു.