ബംഗളൂരു: ഷാരൂഖ് ഖാന്‍ ചിത്രമായ ‘പത്താന്‍’ സംസ്ഥാനത്തെ തിയറ്ററുകളില്‍ റിലീസ് ചെയ്തതിനെതിരെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വിശ്വഹിന്ദുപരിഷത്തിന്‍റെ നേതൃത്വത്തില്‍ തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം.ബംഗളൂരുവില്‍ സിനിമയുടെ പോസ്റ്ററുകള്‍ കത്തിച്ചു. ബെളഗാവി ജില്ലയില്‍ സിനിമയിലെ നായകനായ ഷാരൂഖിന്‍റെയും നായികയായ ദീപിക പദുകോണിന്റെയും ബോര്‍ഡുകള്‍ നശിപ്പിച്ചു.
നഗരത്തിലെ സ്വരൂപ, നര്‍ത്തകി എന്നീ തിയറ്റുകളിലേക്ക് ഇരച്ചെത്തിയ ഹിന്ദുത്വപ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറി. സിനിമ റീലിസിങ്ങിനെതിരെ മുദ്രാവാക്യമുയര്‍ത്തിയ അവര്‍ ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു. തിയറ്ററുകളുടെ പരിസരങ്ങളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബെളഗാവിയിലെ ഖാദി ബസാര്‍ പൊലീസ് 30 പേര്‍ക്കെതിരെ കേസെടുത്തു. ചിലരെ അറസ്റ്റ് ചെയ്തു.
തിയറ്ററുകള്‍ക്ക് മുന്നില്‍ കര്‍ണാടക റിസര്‍വ് പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്തത് അപലപിച്ച ബെളഗാവി സൗത് നിയോജകമണ്ഡലം ബി.ജെ.പി എം.എല്‍.എ അഭയ് പാട്ടീല്‍ ചിത്രം തുടര്‍ന്ന് പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇത്തരം സിനിമകള്‍ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുമെന്നും സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും സ്ത്രീകളടക്കം ചിത്രത്തെ എതിര്‍ക്കുകയാണെന്നും പ്രതിഷേധത്തിന്‍റെ തുടക്കം മാത്രമാണ് ബുധനാഴ്ച നടന്നതെന്നും എം.എല്‍.എ പറഞ്ഞു.
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലും ഹിന്ദുത്വ വാദികള്‍ സിനിമക്കെതിരെ രംഗത്തെത്തി. ചിത്രം പ്രദര്‍ശിപ്പിക്കുന്ന ‘ഷെട്ടി സിനിമാസി’ന് നേരെ കല്ലേറുണ്ടായി. കര്‍ണാടകയിലുടനീളം ‘പത്താന്‍’ ബുധനാഴ്ച റിലീസ് ചെയ്തു. ബെളഗാവി ഒഴികെ ബംഗളൂരുവിലടക്കം തടസ്സമില്ലാതെ പ്രദര്‍ശനം നടന്നു.
KSRTC മാനന്തവാടിയില്‍നിന്ന് ജംഗിള്‍ സഫാരി തുടങ്ങി; ആദ്യദിനം എത്തിയത് 49 പേര്‍
മറ്റുദിവസങ്ങളെ അപേക്ഷിച്ച് കോടയും തണുപ്പും കുറഞ്ഞ പുലരിയായിരുന്നു ബുധനാഴ്ചയ്ക്ക്. കണ്ണും കാതുമെല്ലാം കാടിന് വിട്ട് കെ.എസ്.ആര്‍.ടി.സി.ബസില്‍ വന്യജീവികളെ പേടിക്കാതെ സുരക്ഷിതമായ ഒരു പ്രഭാതയാത്ര. പേടിയോടെയാണെങ്കിലും ഒരാനയെയോ കാട്ടുപോത്തിനെയോ മാന്‍കൂട്ടങ്ങളെയോ കാണമെന്നാഗ്രഹിച്ചാണ് പലരുടെയും തിരുനെല്ലി, തോല്‌പെട്ടി യാത്രകള്‍.
ഇനി വന്യജീവികളെങ്ങാനും മുന്നില്‍പ്പെട്ടാല്‍ ആനയുടെ തലപ്പൊക്കമുള്ള ആനവണ്ടിയുണ്ടല്ലോ എന്ന ആത്മധൈര്യം യാത്രികര്‍ക്കുണ്ടായിരുന്നു.കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബജറ്റ് ടൂറിസം സെല്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ കാനന സഫാരിയാണ് മാനന്തവാടിയില്‍നിന്ന് തുടങ്ങിയത്. ആദ്യദിനത്തില്‍ മുഴുവന്‍ സീറ്റിലുമായി 49 പേരാണ് വനസൗന്ദര്യം ആസ്വദിച്ചത്.കഴിഞ്ഞ ഒക്ടോബറില്‍ സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ നിന്നാണ് ജില്ലയില്‍ ആദ്യത്തെ ജംഗിള്‍ സവാരി തുടങ്ങിയത്.
ഇതുവരെ 10 ലക്ഷത്തോളം രൂപ വരുമാനമായി ലഭിച്ചതായാണ് കണക്ക്. സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍നിന്ന് യാത്ര രാത്രിയാണെങ്കില്‍ മാനന്തവാടിയില്‍നിന്ന് പുലര്‍കാലത്താണെന്ന പ്രത്യേകതയുണ്ട്. താഴെയങ്ങാടിയിലുള്ള മാനന്തവാടി ഡിപ്പോയില്‍നിന്ന് രാവിലെ 5.30 ന് ഓട്ടംതുടങ്ങുന്ന ബസ് ബാവലി, തോല്‌പെട്ടി, തിരുനെല്ലി എന്നിവിടങ്ങളില്‍ കറങ്ങിയ ശേഷം 9.30ന് മാനന്തവാടിയിലെത്തും. മുന്നൂറു രൂപയാണ് ടിക്കറ്റ് നിരക്ക്.
വന്യമൃഗങ്ങളെ കാണാനും കാനനസൗന്ദര്യം ആസ്വാദിക്കാനുമായി ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും മാനന്തവാടിയില്‍നിന്നുള്ള ആദ്യ യാത്രാസംഘത്തിലുണ്ടായിരുന്നു.ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.ഡി. വര്‍ഗീസ്, നോര്‍ത്ത് സോണല്‍ കോഓര്‍ഡിനേറ്റര്‍ ഇ.എസ്. ബിനു, ഡി.ടി.ഒ. ജോഷി ജോണ്‍ എന്നിവരാണ് ജില്ലയില്‍ പദ്ധതി ഏകോപിപ്പിക്കുന്നത്.മാനന്തവാടിയില്‍നിന്നുള്ള ആദ്യയാത്രയില്‍ സാരഥിയായത് കെ.ജെ. റോയിയായിരുന്നു.
കണ്ടക്ടറായി എം.സി. അനില്‍കുമാറും ഒപ്പംകൂടി. മാനന്തവാടി ഡിപ്പോയുടെ ആദ്യസഫാരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫ്‌ലാഗ് ഓഫ് ചെയ്തു. വ്യാഴാഴ്ചയും കാനനസഫാരിയുണ്ടാകും.മാനന്തവാടിയിലെ സഫാരിക്കുള്ള ബുക്കിങ്ങിനായി 7560855189, 9446784184, 9496343835 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.