ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിധി വന്നതിന്പിന്നാലെ കുട്ടികളോട് വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ഏകീകൃത യുണിഫോം ക്ലാസ് മുറികളിൽ ധരിക്കണമെന്ന വാദത്തെ ഹൈക്കോടതി ശരിവെച്ചിട്ടുണ്ടെന്നും ഹിജാബ് പ്രധാനപ്പെട്ട മതാചാരമല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമാണ് പ്രധാനം. കുട്ടികൾ ആരും പരീക്ഷ ബഹിഷ്കരിക്കുകയോ, പുറത്ത് നിൽക്കുകയോ ചെയ്യരുത്. പരീക്ഷയെഴുതി നിങ്ങളുടെ ഭാവി രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് വിദ്യാർത്ഥികളുടെ ഭാവിക്ക് പ്രാധാന്യം നൽകണം. ഹൈക്കോടതി ഉത്തരവ് എല്ലാവരും പാലിക്കണം. സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബൊമ്മ വ്യക്തമാക്കി.
അതേസമയം കർണാടക ഹൈക്കോടതിയുടെ വിധി അങ്ങേയറ്റം നിരാശാജനകമാണെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ് ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു. ഒരു വശത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ മറുവശത്ത് ഒരു തിരഞ്ഞെടുപ്പിനുള്ള അവകാശം പോലും അവർക്ക് നിഷേധിക്കുകയാണ്. ഇത് മതപരമായ പ്രശ്നം മാത്രമല്ല, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടത് കൂടിയാണെന്നും മെഹ് ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് കർണാടക ഹൈക്കോടതി ഹിജാബ് നിരോധനത്തിനെതിരായ ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച് കർണാടകയിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്. കേസിൽ വിവിധ സംഘടനകളും കക്ഷി ചേർന്നിരുന്നു. ഉഡുപ്പി പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികളെ കോളജിൽ നിന്ന് പുറത്താക്കിയതോടെയാണ് പ്രശനങ്ങൾ ആരംഭിച്ചത്. തുടർന്നാണ് വിദ്യാർത്ഥിനികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ചിൽ നൽകിയിരുന്ന ഹർജി പിന്നീട് വിശാല ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഹിജാബ് നിരോധനം മൗലികാവകാശത്തിന്റെ ലംഘനമെന്നാണ് വിദ്യാർത്ഥികളുടെ വാദം.