ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.നോര്‍ത്ത്-ഈസ്റ്റ് ക്രൈം പൊലീസിന്റെയും ബംഗളൂരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബി.ഐ.എ.എല്‍) പൊലീസിന്റെയും ആഭിമുഖ്യത്തിലായിരുന്നു നടപടി സ്വീകരിച്ചത്. അലഹബാദ് മോത്തിലാല്‍ നെഹ്റു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.എന്‍.എന്‍.ഐ.ടി) മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും കുഥു ഗേറ്റ് സ്വദേശിയുമായ വൈഭവ് ഗണേഷിനെയാണ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ പത്തിനാണ് വിമാനത്താവളത്തില്‍ ബോംബ് വെക്കുമെന്ന് ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നത്. വിമാനത്താവളം ടെര്‍മിനല്‍ മാനേജര്‍ രൂപ മാത്യുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഇയാളില്‍ നിന്ന് ഭീഷണി ട്വീറ്റ് ചെയ്ത മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡിസംബര്‍ പത്തിനാണ് താന്‍ അലഹബാദില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ബംഗളൂരുവിലെ വീട്ടിലേക്ക് പോകവേ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടപ്പോള്‍ വിമാനത്താവളം തന്റെ വീട്ടില്‍ നിന്ന് ഏറെ അകലത്തിലാണെന്ന് തോന്നിയെന്നും ഇതിനിടയില്‍ മാതാവ് വിളിച്ച് വീട്ടിലെത്താന്‍ എത്ര സമയമെടുക്കുമെന്ന് ചോദിച്ചതോടെ ദേഷ്യപ്പെട്ടാണ് അത്തരത്തില്‍ ട്വീറ്റ് ചെയ്തതെന്നും ഇയാള്‍ ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഇയാളുടെ മാതാപിതാക്കള്‍ ബംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുകയാണ്.
വിദ്യാര്‍ഥിയെ സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പരിക്കേറ്റ കുട്ടിയുടെ മാതാവും മരിച്ചു
ബംഗളൂരു: ഗദകില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പരിക്കേറ്റ കുട്ടിയുടെ മാതാവും മരിച്ചു.ഗദകിലെ ഗവ. സ്കൂളിലെ വിദ്യാര്‍ഥിയും താല്‍ക്കാലിക അധ്യാപികയുമായ ഗീതയാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ അധ്യാപകന്‍ മുത്തപ്പയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ 19നായിരുന്നു നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. ഭരത് എന്ന വിദ്യാര്‍ഥിയെ മുത്തപ്പ എന്ന അധ്യാപകന്‍ മര്‍ദിച്ച ശേഷം സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു.
അധ്യാപകനായ മുത്തപ്പയും താല്‍ക്കാലിക അധ്യാപികയായ ഗീതയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഗീത മറ്റൊരു അധ്യാപകനോട് അടുക്കുന്നുവെന്ന തോന്നലാണ് പ്രതിയെ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഗീതയോടുള്ള പ്രതികാരത്തിനായി മകന്‍ ഭരതിനെ വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാവിനെയും മറ്റൊരു അധ്യാപകനെയും ഇയാള്‍ മര്‍ദിക്കുകയും ചെയ്തിരുന്നുയെന്ന് പോലീസ് പറയുന്നു.