ബംഗളൂരു: ഐ.പി.എൽ ക്രിക്കറ്റ് കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 10 പേരെ തിരിച്ചറിഞ്ഞു.
ബംഗളൂരു സ്വദേശികളായ ഭൂമിക് (20), സഹന (19), പൂർവ ചന്ദ് (32), ചിന്മയ് (19), ദിവാൻഷി (13), ശ്രാവൺ (20), ശിവലിംഗ് (17), മനോജ് (33), അക്ഷത, ആന്ധ്ര സ്വദേശിനി ദേവി (29) എന്നിവരാണ് മരിച്ചത്.
അതേസമയം, അപകടത്തിൽ മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആറു വയസ്സുകാരിയടക്കം 50തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവരിൽ 47 പേർ അപകടനില തരണം ചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ഐ.പി.എൽ ക്രിക്കറ്റിൽ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു കന്നിക്കിരീടമുയർത്തിയതിന്റെ ആവേശത്തിൽ അണപൊട്ടിയൊഴുകിയെത്തിയ ആരാധക വൃന്ദത്തിൻ്റെ തിക്കും തിരക്കുമാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മൂന്നാം കവാടത്തിന് സമീപത്താണ് ദാരുണാപകടം.
വൈകീട്ട് മൂന്നരയോടെ വിധാൻ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ ആർ.സി.ബി ടീമിൻ്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗളൂരു പൊലീസ് പരേഡിന് അനുമതി നൽകിയില്ല. പിന്നീട് സ്റ്റേഡിയത്തിന് മുന്നിലെ റോഡിൽ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നൽകി.
ഇതോടെ ആരാധകർ താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. തിരക്കിൽ നിലത്തു വീണ പലർക്കും ആളുകളുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയായിരുന്നു.
ശിവാജിനഗറിലെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ആറു പേരുടെ മരണവും കസ്തൂർബ റോഡിലെ വൈദേഹി ആശുപത്രിയിൽ (പഴയ മല്ല്യ ആശുപത്രി) പ്രവേശിപ്പിക്കപ്പെട്ടവരിൽ നാലു പേരുടെ മരണവും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
‘നന്ദി’; ആർ.സി.ബി വിജയത്തിൽ പ്രതികരിച്ച് വിജയ് മല്യ
റോയൽ ചലഞ്ചേഴ്സിന്റെ ഐ.പി.എൽ വിജയത്തിൽ പ്രതികരണവുമായി മുൻ ഉടമ വിജയ് മല്യ. ടീമിനെ അഭിനന്ദിച്ച മല്യ കോഹ്‍ലിയടക്കമുള്ള താരങ്ങളെ ടീമിലേക്ക് എത്തിച്ചത് താനാണെന്നും പറഞ്ഞു. എക്സിലൂടെയായിരുന്നു വിജയ് മല്യയുടെ പ്രതികരണം. നിലവിൽ വായ്പ തട്ടിപ്പിനെ തുടർന്ന് രാജ്യം വിട്ടിരിക്കുകയാണ് മല്യ.
ആർ.സി.ബിയെ ടീമിന്റെ ആദ്യ ഉടമയായപ്പോൾ തന്നെ തന്റെ സ്വപ്നമായിരുന്നു ഐ.പി.എൽ ട്രോഫി കേരളത്തിലേക്ക് എത്തിക്കുകയെന്നത്. ഇതിഹാസതാരം കോഹ്‍ലിയെ യുവാവായിരിക്കുമ്പോൾ തന്നെ താൻ ടീമിലെത്തിച്ചു. 18 വർഷം കോഹ്‍ലി ടീമിനൊപ്പം തുടർന്നു.യുനിവേഴ്സ് ബോസ് ക്രിസ് ഗെയിലിനേയും മിസ്റ്റർ 360 എ.ബി ഡിവില്ലിയേഴ്സിനേയും താനാണ് ടീമിലെത്തിച്ചത്. ഒടുവിൽ ഐ.പി.എൽ ട്രോഫി ബംഗളൂരുവിലേക്ക് എത്തിയിരിക്കുകയാണെന്ന് കോഹ്‍ലി പറഞ്ഞു.
തന്റെ സ്വപ്നം യാഥാർഥ്യമാക്കിയതിന് നന്ദിയുണ്ട്. ആർ.സി.ബി ഫാൻസ് ഈ കപ്പ് അർഹിച്ചിരുന്നുവെന്നും വിജയ് മല്യ പറഞ്ഞു. ഇ സാല കപ്പ് ബംഗളൂരു എന്ന വാക്കുകളോടെയാണ് വിജയ് മല്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. 2008ലാണ് വിജയ് മല്യ ബംഗളൂരു ഫ്രാഞ്ചൈസിയുടെ ഉടമയാവുന്നത്.
എന്നാൽ, വായ്പ തട്ടിപ്പിൽ വിജയ് മല്യ രാജ്യം വിട്ടതോടെ 2016ൽ ബി.സി.സി.ഐ ടീമിന്റെ ഉടമയെന്ന സ്ഥാനത്ത് നിന്ന് മൽയെ നീക്കുകയായിരുന്നു. ആനന്ദ് മഹീന്ദ്ര, ഹർഷ ഗോയങ്ക, നിഖിൽ കാമത്ത് തുടങ്ങിയ വ്യവസായികളും ബംഗളൂരുവിന്റെ വിജയത്തിൽ അഭിനന്ദനവുമായി രംഗത്തെത്തി.