
ബെംഗളൂരു : ഇന്നു മുതൽ മെട്രോ ട്രെയിനുകൾ രാത്രി വൈകി സർവീസ് നടത്തുന്നതോടെ സ്റ്റേഷനുകൾ നിന്ന് അനുബന്ധ സർവീസ് (ലാസ്റ്റ് മൈൽ കണക്ടിവിറ്റി) ഏർപ്പെടുത്തി ബിഎംടിസി. സ്വാമി വിവേകാനന്ദ, വിജയനഗർ, രാജരാജേശ്വരി നഗർ, ജ്ഞാനഭാരതി, ജാലഹള്ളി, നാഗസന്ദ്ര , ജയനഗർ, സിൽക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനുകളിൽ നിന്നു രാത്രി 10.20 മുതലാണ് ബസുകൾ പുറപ്പെടുക. മഡിവാള, സെൻട്രൽ സിൽക് ബോർഡ് ജംക്ഷൻ, കെആർ പുരം, അംബേദ്കർ കോളജ്, ബിഇഎംഎൽ 5-സ്റ്റേജ്, ഉള്ളാൽ സാറ്റ്ലൈറ്റ് ടൗൺ, വിദ്യാരണ്യ പുരം, പീനിയ, ചിക്കബാനവാര, ജംബു സവാരി കലിപുര എന്നിവിടങ്ങളിലേക്കെല്ലാം ബസുകളുണ്ട്. രാത്രി 10നു ശേഷമുള്ള സർവീസുകൾക്കു ബിഎംടിസി ഒന്നരയിരട്ടി ടിക്കറ്റ് ചാർജ് ഈടാക്കും.
ഇന്നു മുതൽ ബയ്യപ്പനഹള്ളി, കെങ്കേരി, നാഗസന്ദ്ര, സിൽക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുകളിൽ നിന്നു രാവിലെ 6 മണിക്ക് ആദ്യ ട്രെയിൻ പുറപ്പെടും. അവസാന ട്രെയിൻ രാത്രി 11നും മെട്രോയുടെ ഇരുപാതകളും സംഗമിക്കുന്ന മജസ്റ്റിക് ഇന്റർചേഞ്ച്സ്റ്റേഷനിൽ നിന്ന് 4 ഭാഗത്തേക്കുമുള്ള അവസാന ട്രെയിനുകൾ രാത്രി 10.30നാണ്. ഞായറാഴ്ചകളിൽ രാവിലെ 7നാണ് ട്രെയിൻ സർവീസ് ആരംഭിക്കുക.മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബിഎംടിസി ഫീഡർ സർവീസുകളും ഇതനുസരിച്ചാണു ക്രമീകരിച്ചിരിക്കുന്നത്. അവസാന ട്രെയിൻ കടന്നുപോയ ശേഷവും സ്റ്റേഷനുകൾ നിന്നു ബിഎംടിസി ബസുകൾ ഉണ്ടാകും, തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ ഫീഡർ സർവീസുകളുടെ എണ്ണം കൂട്ടുകയും ചെയ്യും.കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ബിഎംടിസിയിലും നമ്മ മെട്രോയിലും യാത്രക്കാരുടെ എണ്ണം കൂടി വരികയാണ്. നിലവിൽ മെട്രോയിൽ ശരാശരി 2.9 ലക്ഷത്തോളം പേരും ബിഎംടിസി ബസുകളിൽ 23 ലക്ഷം പേരുമാണ് ദിവസേന യാത്ര ചെയ്യുന്നത്.