ബെംഗളൂരു:കർണാടകത്തിൽ ബി.ജെ.പി. അധികാരത്തിൽ തിരിച്ചെത്തിയാൽ സംസ്ഥാനത്തെ മദ്രസകൾ പൂട്ടുമെന്ന് ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്‌നൽ. അസമിൽ മദ്രസകൾ പൂട്ടുന്ന മാതൃകയിലാകും കർണാടകത്തിലും പൂട്ടുകയെന്നും യത്‌നൽ പറഞ്ഞു. ബെലഗാവിയിൽ നടന്ന പൊതുയോഗത്തിലാണ് എം.എൽ.എ.യുടെ പരാമർശം.
കഴിഞ്ഞദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബെലഗാവിയിൽ വന്നപ്പോൾ അസമിലെ മദ്രസകൾ പൂട്ടുമെന്നും പുതിയ ഇന്ത്യയിൽ മദ്രസകൾ ആവശ്യമില്ലെന്നും പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കർണാടകത്തിലും ഇത് നടപ്പാക്കുമെന്ന് വിജയപുര എം.എൽ.എ.യായ ബസനഗൗഡ പാട്ടീൽ യത്‌നൽ പറഞ്ഞത്.
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ 22 ലക്ഷം തട്ടി; മൂന്നു പേര്‍ പിടിയില്‍
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും 22 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് ത്രിപുര സ്വദേശികള്‍ പിടിയില്‍.കുമാര്‍ ജമാത്യ (36), സൂരജ് ദബര്‍ണ (27), സജിത് ജമാത്യ (40) തുടങ്ങിയവരെയാണ് തിരുവനന്തപുരം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്‌തത്.തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട് യു.എന്‍ മിഷനില്‍ ഡോക്ടറെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹ വാഗ്‌ദാനം നല്‍കിയത്. വിശ്വാസത്തിനായി ചിത്രവും വാട്സ് ആപ് നമ്ബറും നല്‍കി.
തുടര്‍ന്ന് വാട്സ് ആപിലൂടെ സന്ദേശങ്ങള്‍ അയച്ചു. ജോലിക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനെന്ന് വിശ്വസിപ്പിച്ചാണ് പല തവണയായി യുവതിയില്‍ നിന്നും പണം തട്ടിയത്.തുടര്‍ച്ചയായി പണമാവശ്യപ്പെട്ടതോടെ കഴിഞ്ഞ മേയില്‍ യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പണമയച്ചുനല്‍കിയ അക്കൗണ്ട് ത്രിപുരയിലാണെന്ന് കണ്ടെത്തുകയായിരുന്നു.
ബാങ്ക് അക്കൗണ്ട് ഉടമകളെ അന്വേഷിച്ചാണ് പോലീസ് പ്രതികളിലേക്കെത്തിയത്. അറസ്റ്റിലായ പ്രതികളെ അഗര്‍ത്തലയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയശേഷം തിരുവനന്തപുരത്ത് എത്തിക്കും.സൈബര്‍ പോലീസ് ഡിവൈ.എസ്.പി കരുണാകരന്‍, സി.ഐ വിനോദ്‌കുമാര്‍, എസ്.ഐ ബിജുലാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്