ബെംഗളൂരു:കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് കർണാടകത്തിലെ ബി.ജെ.പി. എം.എൽ.എ. മുനിരത്ന അറസ്റ്റിൽ. ബെംഗളൂരു കോർപ്പറേഷനിലെ മാലിന്യസംസ്കരണ കരാറുകാരനായ ചലുവരാജു, മുൻ നഗരസഭാംഗം വേലുനായകർ എന്നിവർ നൽകിയ പരാതികളിലാണ് പട്ടിക വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയുന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.ശനിയാഴ്ച വൈകീട്ട് ആന്ധ്രയിലെ ചിറ്റൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോലാറിലെ മുൾബാഗിലുവിൽനിന്നാണ് മുനിരത്നയെ അറസ്റ്റുചെയ്തത്.
തുടർനടപടിക്കായി മുനിരത്നയെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് കോലാർ പോലീസ് സൂപ്രണ്ട് നിഖിൽ പറഞ്ഞു.മുനിസ്വാമി ചലുവരാജുവിനെ അധിക്ഷേപിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. രണ്ടു കേസുകളാണ് മുനിരത്നയുടെപേരിൽ എടുത്തിരിക്കുന്നത്. ചലുവരാജുവിനുനേരേ ഭീഷണിമുഴക്കിയതിനാണ് ആദ്യകേസ്. ഇതിൽ മുനിരത്നയ്ക്ക് പുറമേ സഹായികളായ വിജയകുമാർ, അഭിഷേക്, വസന്തകുമാർ എന്നിവരും പ്രതികളാണ്.
എം.എൽ.എ. 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും നൽകിയില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു. 2021-ൽ മാലിന്യസംസ്കരണാവശ്യത്തിന് 10 വാഹനങ്ങൾ ആവശ്യപ്പെട്ടപ്പോൾ മുനിരത്ന 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും പണം നൽകിയിട്ടും വാഹനങ്ങൾ അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്. ഇതിന്റെ പേരിലാണ് ഭീഷണിമുഴക്കിയതും അധിക്ഷേപിച്ചതും.എം.എൽ.എ.യുടെ ഉപദ്രവം പതിവായതോടെ ജീവനൊടുക്കാൻ ആലോചിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു.
ജാതി അധിക്ഷേപത്തിന് വേലുനായകർ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. കേസെടുത്തതോടെ മുനിരത്നയ്ക്ക് ബി.ജെ.പി. കാരണം കാണിക്കൽ നോട്ടീസയച്ചു. അഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മുനിരത്നയ്ക്കെതിരേ പ്രതിഷേധവുമായി ദളിത് സംഘടനകൾ രംഗത്തിറങ്ങി.
മലപ്പുറത്തെ നിപ മരണം: 24 കാരൻ ബാംഗ്ലൂരിലെ വിദ്യാര്‍ഥി, 4 ആശുപത്രികളില്‍ ചികിത്സ തേടി, 151 പേര്‍ സമ്ബര്‍ക്ക പട്ടികയില്‍
മലപ്പുറം ജില്ലയില്‍ നിപ വൈറസ് മരണം സ്ഥിരീകരിച്ച 24 വയസുകാരന്‍റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയടക്കം തയ്യാറാക്കെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ വകുപ്പ്.ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരനെന്നും ഇതുവരെ 151 പേരാണ് പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്‌ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
അതേസമയം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്ബിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്ബിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി വിവരിച്ചു.