Home Featured കർണാടകയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം; എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി, പ്രതിഷേധം ശക്തം

കർണാടകയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം; എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി, പ്രതിഷേധം ശക്തം

മംഗളൂരു: കര്‍ണാടകത്തിലെ സുള്ള്യയില്‍ യുവമോര്‍ച്ചാ നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം.കൊലപാതകം എന്‍ഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ശോഭ കരന്തലജെ, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംഭവത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും യുവമോര്‍ച്ച അംഗങ്ങള്‍ സംഘടനയില്‍ നിന്ന് കൂട്ട രാജി പ്രഖ്യാപിച്ചിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് രാജി. ഇതിനിടയിലാണ് ബിജെപി എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. നളിന്‍ കുമാര്‍ കട്ടീലിന്റെ കാര്‍ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി.

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നേതൃത്വം യാതൊന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവീണ്‍ നെട്ടാറുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവിലെ മൂന്ന് താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും നൂറുകണക്കിനാളുകളാണ് വിലാപയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ചയുടെ പ്രാദേശിക നേതാവ് കൂടിയായ പ്രവീണ്‍ നെട്ടാറുവിനെ അജ്ഞാതര്‍ വെട്ടിക്കൊന്നത്. കോഴിക്കട വ്യാപാരിയായ പ്രവീണിനെ കട പൂട്ടി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ മറ്റൊരു സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

പ്രവീണിനെ വെട്ടവീഴ്ത്തിയ ശേഷം കൊലയാളികള്‍ രക്ഷപ്പെട്ടു. ചോരയില്‍ മുങ്ങിക്കിടന്ന പ്രവീണിനെ പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച്‌ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്ബേ പ്രവീണിന്റെ മരണം സംഭവിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group