പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി ബിഹാര്‍ സ്വദേശി കോടതിയില്‍. രാഹുല്‍ ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചതിനെ തുടര്‍ന്ന് 250 രൂപ നഷ്‌ടമുണ്ടായതായെന്നാണ് പരാതി. നല്‍കി. സമസ്‌തിപൂർ ജില്ലയിലെ സോനുപൂർ ഗ്രാമത്തിൽ താമസിക്കുന്ന മുകേഷ് കുമാർ ചൗധരിയാണ് പരാതിക്കാരന്‍.
ഡൽഹിയിൽ കോൺഗ്രസിന്‍റെ പുതിയ ആസ്ഥാനമായ ഇന്ദിരാ ഭവന്‍റെ ഉദ്ഘാടന വേളയിൽ രഹുല്‍ ഗാന്ധി നടത്തിയ പ്രസ്‌താവന തന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മാനസിക വിഷമം ഉണ്ടാക്കി എന്നും പരാതിയില്‍ പറയുന്നു. ‘രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ രാഷ്‌ട്രത്തിനെതിരായ പ്രസ്‌താവന കണ്ടപ്പോള്‍ എനിക്ക് വേദനയും പരിഭ്രാന്തിയും തോന്നി. ഇതുമൂലം അഞ്ച് ലിറ്റർ പാൽ നിറച്ച ഒരു പാത്രം എന്‍റെ കൈയിൽ നിന്ന് വഴുതിപ്പോയി. 250 രൂപ നഷ്‌ടം വന്നു. ആ പ്രസ്‌താവന എനിക്ക് അരക്ഷിതാവസ്ഥ തോന്നിക്കുകയും മാനസികമായി വേദനിപ്പിക്കുകയും ചെയ്‌തു’- മുകേഷ് കുമാര്‍ ചൗധരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പരാമർശത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമസ്‌തിപൂരിലെ റോസേര സിവിൽ കോടതിയിലാണ് ഹരജി സമർപ്പിച്ചത്. ടിവിയിൽ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കണ്ടതിനു ശേഷം ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ തനിക്ക് വളരെയധികം വേദനയുണ്ടായെന്ന് മുകേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചൗധരിയുടെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചോ എന്ന് വ്യക്തമല്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
”ഇന്ത്യൻ ഭരണഘടനയും ബ്രിട്ടീഷുകാർക്കെതിരായ രാജ്യത്തിന്‍റെ പോരാട്ടവും അസാധുവാണെന്ന് പൊതുജനത്തിനുമുന്നിൽ പരസ്യമായി പറയാനുള്ള അഹങ്കാരമാണ് മോഹൻ ഭാഗവത് കാണിച്ചത്. ഈ ചെയ്തത് രാജ്യദ്രോഹമാണെന്നും മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്ത് വിചാരണക്ക് വിധേയമാക്കിയേനെ. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ആർഎസ്എസ് പിടിച്ചടക്കിയതിനാൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തിനെതിരെ കൂടിയാണ് കോൺഗ്രസിന്‍റെ പോരാട്ടം” എന്നാണ് രാഹുൽ പറഞ്ഞത്. പരാമര്‍ശത്തില്‍ രാഹുലിനെതിരെ പൊലീസ് കേസെടുത്തിരുന്നു