Home Featured കർണാടക: ക്ലാസ്റൂമിലേക്ക് പുസ്തകത്തിനൊപ്പം ബൈബിളും കൊണ്ടുവരാൻ നിർദേശം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍

കർണാടക: ക്ലാസ്റൂമിലേക്ക് പുസ്തകത്തിനൊപ്പം ബൈബിളും കൊണ്ടുവരാൻ നിർദേശം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍

by മൈത്രേയൻ

ബംഗളൂരു: കര്‍ണാടകയില്‍ പുസ്തകത്തിനൊപ്പം ബൈബിളും നിര്‍ബന്ധമാക്കാനുള്ള ക്രിസ്ത്യന്‍ സ്‌കൂളിന്റെ നടപടിയില്‍ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍.

ബംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളിലാണ് കുട്ടികള്‍ സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുവരുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളില്‍നിന്ന് അധികൃതര്‍ ഉറപ്പ് എഴുതിവാങ്ങിയത്.

സംഭവത്തില്‍ പ്രതിഷേധവുമായി ഹിന്ദു ജനജാഗ്രതി സമിതി അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. ക്രിസ്ത്യാനികളല്ലാത്ത വിദ്യാര്‍ത്ഥികളെ ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയാണ് സ്‌കൂള്‍ അധികൃതരെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ ആരോപിച്ചു. ഭരണഘടനയുടെ 25, 30 വകുപ്പുകളുടെ ലംഘനമാണ് നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”ക്രിസ്ത്യാനികളല്ലാത്ത വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ പഠിക്കുന്നുണ്ട്. അവരെ നിര്‍ബന്ധിച്ച്‌ ബൈബിള്‍ പഠിപ്പിക്കുകയാണ്. മതപാഠങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുണ്ട്.” മോഹന്‍ ഗൗഡ പറഞ്ഞു.

ഭഗവത് ഗീതയും മഹാഭാരതവും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ക്ലാരന്‍സ് സ്‌കൂളിലെ നീക്കം. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഹിന്ദു പുരാണങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് നീക്കം നടക്കുന്നത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കുട്ടികള്‍ക്ക് ഉയര്‍ന്ന ധാര്‍മികത പകര്‍ന്നുനല്‍കാന്‍ സഹായിക്കുന്ന ഏതു പ്രത്യയശാസ്ത്രവും ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൊണ്ടുവരുമെന്നാണ് മന്ത്രി സൂചിപ്പിച്ചത്. അത് മതത്തിലൊതുങ്ങില്ലെന്നും കുട്ടികള്‍ക്ക് ഉപകാരപ്രദമായ മറ്റ് മതഗ്രന്ഥങ്ങളില്‍നിന്നും സ്വീകരിക്കുമെന്നും ബി.സി നാഗേഷ് അറിയിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group