Home കർണാടക ബെംഗളൂരു മാത്രമല്ല; ഐടിക്കാരെ സ്വാഗതം ചെയ്യാന്‍ ഈ നഗരം: കര്‍ണാടകയുടെ അടുത്ത ഡിജിറ്റല്‍ ഹബ്ബ്

ബെംഗളൂരു മാത്രമല്ല; ഐടിക്കാരെ സ്വാഗതം ചെയ്യാന്‍ ഈ നഗരം: കര്‍ണാടകയുടെ അടുത്ത ഡിജിറ്റല്‍ ഹബ്ബ്

by ടാർസ്യുസ്

ബെംഗളൂരു: കര്‍ണാടകയുടെ ഐടി മേഖല ബെംഗളൂരു എന്ന ഏകകേന്ദ്രത്തില്‍ നിന്ന് മാറി മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി ശിവമോഗ വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു.മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും മികച്ച തൊഴില്‍ നൈപുണ്യമുള്ള യുവാക്കളുടെ സാന്നിധ്യവുമാണ് ശിവമോഗയെ അടുത്ത പ്രധാന ഐടി ഹബ്ബായി ഉയര്‍ത്തുന്നത്. ശിവമോഗയില്‍ സംഘടിപ്പിച്ച ‘ബിയോണ്ട് ബംഗളൂരു’ എന്ന പരിപാടിയില്‍ പങ്കെടുത്ത വ്യവസായ പ്രമുഖരും വിദഗ്ധരും ഈ നിരീക്ഷണമാണ് പങ്കുവെച്ചത്.

ബെംഗളൂരുവിന് പുറത്ത് സമാനമായ രീതിയിലുള്ള കൂടുതല്‍ ഐടി നഗരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.നഗരത്തിന്റെ കണക്റ്റിവിറ്റിയിലുണ്ടായ വലിയ പുരോഗതി നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. ബെംഗളൂരുവിനെയും ശിവമോഗയെയും ബന്ധിപ്പിക്കുന്ന റോഡുകള്‍ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയ്ക്ക് സമാനമായ രീതിയില്‍ വികസിപ്പിച്ചിട്ടുണ്ട്. റെയില്‍വേ കണക്റ്റിവിറ്റി മൂന്ന് ട്രെയിനുകളില്‍ നിന്ന് 21 ആയി വര്‍ധിച്ചതും വിമാനത്താവളത്തിന്റെ വികസനവും ശിവമോഗയ്ക്ക് അനുകൂല ഘടകങ്ങളായി. വിമാനത്താവളത്തില്‍ രാത്രികാല ലാന്‍ഡിംഗ് സൗകര്യം കൂടി നിലവില്‍ വരുന്നതോടെ മേഖലയിലെ പ്രധാന വ്യോമഗതാഗത കേന്ദ്രമായി ഷിവമോഗ മാറും. ഇതിനുപുറമെ ഇന്‍കുബേഷന്‍ സെന്ററുകളുള്ള എന്‍ജിനീയറിങ് കോളേജുകള്‍ നഗരത്തിലുള്ളതിനാല്‍ ഐടി കമ്പനികള്‍ക്ക് ആവശ്യമായ മികച്ച ജീവനക്കാരെ പ്രാദേശികമായി തന്നെ കണ്ടെത്താന്‍ സാധിക്കും.

ചെറിയ പട്ടണങ്ങളില്‍ തുടങ്ങുന്ന ഐടി സംരംഭങ്ങള്‍ ആഗോളതലത്തില്‍ വിജയിക്കുന്നതിന് മികച്ച ഉദാഹരണമായി ശിവമോഗയിലെ ‘കലേറ്റിക്‌സ്’ എന്ന കമ്പനിയെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 2011-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ കമ്പനി ഇന്ന് 170-ഓളം ജീവനക്കാരുമായി ചിക്കാഗോയില്‍ ഉള്‍പ്പെടെ ഓഫീസുകളുമായി വളര്‍ന്നു കഴിഞ്ഞു. വിദഗ്ധരായ ഉദ്യോഗസ്ഥരെ ആകര്‍ഷിക്കുന്നതിനായി ബംഗളൂരുവിലെ കമ്പനികളേക്കാള്‍ ഉയര്‍ന്ന ശമ്പളം ശിവമോഗയിലെ ഐടി സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. നിക്ഷേപകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മൈസൂരുവിനും മംഗളൂരുവിനും സമാനമായ ഡിജിറ്റല്‍ വളര്‍ച്ച ശിവമോഗയിലും കൈവരിക്കാന്‍ കഴിയുമെന്നാണ് കെഡിഇഎം, എഫ്കെസിസിഐ എന്നീ സംഘടനകളുടെ വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group