ബാംഗ്ലൂർ :ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്കുള്ള നിര്‍ദിഷ്ട വന്ദേഭാരത് എക്‌സ്പ്രസ് റൂട്ട് മാറ്റുമോ. മംഗളൂരു വഴി സര്‍വീസ് നടത്തണം എന്ന ആവശ്യം ശക്തമാകുന്നു.കര്‍ണാടകയില്‍ റെയില്‍വെയ്ക്ക് വലിയ സാമ്പത്തിക ലാഭം നല്‍കുന്ന റൂട്ടാണ് ദക്ഷിണ കന്നഡയിലെയും സമീപ ജില്ലകളെയും ബന്ധിപ്പിച്ചുള്ള റെയില്‍പാത. ഇതുവഴി വന്ദേഭാരത് സര്‍വീസ് നടത്തുന്നില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം.കര്‍ണാടകയെയും ഗോവയെയും ബന്ധിപ്പിച്ച് വന്ദേഭാരത് സര്‍വീസ് വരാന്‍ പോകുന്നു എന്നത് കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. മംഗളൂരുവിലൂടെയാകും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക എന്നതായിരുന്നു പ്രതീക്ഷ. ഇതുവഴി വന്ദേഭാരത് വേണം എന്ന് മേഖലയിലെ ജനപ്രതിനിധികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ദിഷ്ട പാത മറ്റൊരു വഴിക്കാണ്.മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജങ്ഷന്‍ എന്നീ സ്റ്റേഷനുകളെ തൊടാതെയാണ് പുതിയ വന്ദേഭാരത് വരാന്‍ പോകുന്നത്. ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്ന് തുടങ്ങി ഗോവയിലെ മഡ്ഗാവ് ജങ്ഷനിലേക്കാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. പാഡില്‍ വഴിയാണ് യാത്ര. മംഗളൂരുവില്‍ സ്റ്റോപ്പില്ലെന്ന് പുതിയ ഷെഡ്യൂള്‍ വ്യക്തമാക്കുന്നു.രാവിലെ 6.05നാണ് യശ്വന്ത്പുരത്ത് നിന്ന് വന്ദേഭാരത് പുറപ്പെടുക. വൈകീട്ട 7.15ന് മഡ്ഗാവിലെത്തും. അതേസമയം, രാവിലെ 5.30ന് മഡ്ഗാവില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് വൈകീട്ട് 6.40ന് യശ്വന്ത്പൂരിലുമെത്തും. ഏകദേശം 13 മണിക്കൂറിലാണ് വന്ദേഭാരത് സര്‍വീസ്. ഹാസന്‍, സക്ലേശ്പൂര്‍, സുബ്രഹ്മണ്യ റോഡ് എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടാകും.ഉഡുപ്പിയിലും കര്‍വാറിലും സ്റ്റോപ്പില്ലപാഡില്‍ സ്റ്റേഷനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കും തൊകുറില്‍ 2.40നുമെത്തും. അതേസമയം, കര്‍ണാടകയുടെ തീരദേശമായ ഉഡുപ്പി, കര്‍വാര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ വന്ദേഭാരതിന് സ്റ്റോപ്പില്ല. തീരദേശ ജില്ലകളെ ബന്ധിപ്പിച്ച് വന്ദേഭാരത് വേണം എന്ന ദീര്‍ഘകാലമായ ആവശ്യം റെയില്‍വെ അവഗണിച്ചിരിക്കുകയാണ് എന്നാണ് വിമര്‍ശനം.വന്ദേഭാരതിന്റെ നിര്‍ദിഷ്ട പാതയ്‌ക്കെതിരെ പശ്ചിമ കര്‍വാലി റെയില്‍വെ യാത്രി അഭിവൃദ്ധി സമിതി പ്രസിഡന്റ് ജി ഹനുമന്ത് കാമത്ത് രംഗത്തുവന്നു. ജില്ലകളിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഇല്ലാതെയാണോ സര്‍വീസ് നടത്തുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ബെംഗളൂരുവിനും മംഗളൂരുവിനുമിടയില്‍ രണ്ട് വന്ദേഭാരത് സര്‍വീസ് തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള വിവരം എന്നും അദ്ദേഹം പറഞ്ഞു.സുബ്രഹ്മണ്യ റോഡ് സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കുകയും മഡ്ഗാവിലേക്ക് പോകുകയും ചെയ്യുന്ന സര്‍വീസ് ദക്ഷിണ കന്നഡയിലെയും സമീപ ജില്ലകളിലെയും യാത്രക്കാര്‍ക്ക് ഗുണം ചെയ്യില്ല എന്നാണ് വിമര്‍ശനം. ദക്ഷിണ കന്നഡ എംപി ബ്രിജേഷ് ചൗത വിഷയത്തില്‍ ഇടപെടണം എന്ന് കാമത്ത് ആവശ്യപ്പെട്ടു. ബെംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിച്ച് വന്ദേഭാരത് സര്‍വീസ് തുടങ്ങിയാല്‍ വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.