ബെംഗളൂരു: അഞ്ചാമത് ലോക കോഫി സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ കോഫി ബോർഡ് ഓഫ് ഇന്ത്യ സി.ഇ.ഒ. ഡോ. കെ.ജി. ജഗദീശയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വിലയിരുത്തി. സ്റ്റാളുകളുടെയും പ്രദർശന കേന്ദ്രങ്ങളുടെയും നിർമാണം അന്തിമഘട്ടത്തിലാണ്. നാലുദിവസത്തെ സമ്മേളനം തിങ്കളാഴ്ച കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി പിയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. ഏഷ്യയിൽ ആദ്യമായി നടക്കുന്ന കോഫി സമ്മേളനത്തിൽ 80 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
ഇന്റർനാഷണൽ കോഫി ഓർഗനൈസേഷനിൽ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികൾ, കാപ്പി ഉത്പാദകർ, കാപ്പി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള കാപ്പി കർഷകർ പങ്കെടുക്കും.
കോഫി ബോർഡ് ഓഫ് ഇന്ത്യ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, കർണാടക സർക്കാർ എന്നിവയുമായി സഹകരിച്ച് ഇന്റർനാഷണൽ കോഫി ഓർഗനൈസേഷനാണ് (ഐ.സി.ഒ.) സമ്മേളനം സംഘടിപ്പിക്കുന്നത്. ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയാണ് കോഫി സമ്മേളനത്തിന്റെ ബ്രാൻഡ് അംബാസഡർ. ആഗോള കാപ്പി വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികൾ സമ്മേളനത്തിൽ ചർച്ചയാകും. ഇംഗ്ലണ്ട് (2001), ബ്രസീൽ (2005), ഗ്വാട്ടിമാല (2010), എത്യോപ്യ (2016) എന്നീ രാജ്യങ്ങളിലാണ് മുമ്പ് സമ്മേളനം നടന്നിട്ടുള്ളത്.