ബെംഗളൂരു: ബെംഗളൂരുവിൽ വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്ക് അറുതിവരുത്താൻ നടപടിയുമായി പോലീസ്.സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന 15,378 സിംകാർഡുകൾ പോലീസ് ബ്ലോക്ക് ചെയ്തു. മൂന്നാഴ്ചകൊണ്ടാണ് ഇത്രയുമധികം സിംകാർഡുകൾ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തതെന്ന് പോലീസ് അറിയിച്ചു.ബെംഗളൂരുവിൽ താമസിക്കുന്നവർ സൈബർ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ബാങ്ക് അക്കൗണ്ടിൽനിന്നാണ് തട്ടിപ്പുകാർ പണം കവരുന്നത്.തട്ടിപ്പിനിരയായി ഒട്ടേറെപ്പേർ പരാതിപ്പെടാൻ തുടങ്ങിയപ്പോഴാണ് പോലീസ് നടപടി.
ഓഗസ്റ്റ് 16മുതൽ സെപ്റ്റംബർ 17വരെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുനടത്തുന്ന സിംകാർഡുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്തത്.ഈ സിംകാർഡുകൾ അധികവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ രവീന്ദ്ര ഗഡാദി അറിയിച്ചു.കഴിഞ്ഞ ജനുവരി മുതലാണ് തട്ടിപ്പ് വർധിച്ചത്. തട്ടിപ്പ് സ്ഥിരീകരിച്ചാലുടൻ നമ്പർ ബ്ലോക്ക് ചെയ്യുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.മുമ്പ് തട്ടിപ്പിനുപയോഗിച്ച ഫോൺ നമ്പറുകൾ ഇപ്പോഴും ഉപയോഗത്തിൽ തുടരുന്നുണ്ടോയെന്ന കാര്യം പരിശോധിച്ചുവരുകയാണെന്നും അറിയിച്ചു.
തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് അരി കടത്ത് സജീവം; കുമളിയില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍
തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് സംഘം അരി കടത്തുന്നതായി കണ്ടെത്തി. കുമളിയില്‍ വച്ച് വാഹനപരിശോധനയ്ക്കിടെ പ്രതികള്‍ പിടിയിലായി.ഇവരില്‍ നിന്നും 1100 കിലോ അരി പിടികൂടി. കമ്ബം ചുരുളിപ്പെട്ടി സ്വദേശി ശെല്‍വം (24), തേനി പഴനിപ്പെട്ടി സ്വദേശി ഹരിഹരൻ (26) എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്.വ്യാഴാഴ്ച 2100 കിലോ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ 1100 കിലോ അരി പിടികൂടിയത്.
പൊലീസ് സംഘത്തിലെ ഇൻസ്പെക്ടര്‍ സുബ്ബലക്ഷ്മി, ശിവ പ്രകാശം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കമ്ബം-കുമളി ബൈപാസില്‍ വാഹന പരിശോധന തുടരുന്നതിനിടെയാണ് 22 പ്ലാസ്റ്റിക് ചാക്കുകളിലായി കൊണ്ടുവന്ന 1100 കിലോ അരി കണ്ടെത്തിയത്.കഴിഞ്ഞ ദിവസം കമ്ബംമെട്ട് റോഡ് വഴി കടത്താൻ ശ്രമിച്ച 2100 കിലോ റേഷൻ അരിയാണ് പിടികൂടിയത്. തമിഴ്നാട്ടിലെ റേഷൻ കടകള്‍വഴി പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന അരി തുച്ഛമായ വിലയ്ക്ക് നാട്ടുകാരില്‍നിന്ന് വാങ്ങിയാണ് കേരളത്തിലേക്ക് കടത്തുന്നത്. അരി കടത്തുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പിടിയിലായ പ്രതികളെ ഉത്തമപാളയം കോടതിയില്‍ ഹാജരാക്കി.