
ബെംഗളൂരു : വ്യാപാരികളിൽ നിന്നു പരാതി ഉയർന്നതോടെ രാത്രി കർഫ്യൂ പുതുവർഷ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവു പുനഃപരിശോധിക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സൂചന. പുതുവർഷത്തോട് അനുബന്ധിച്ച് ഇന്നു മുതൽ ജനുവരി 2 വരെ ബാറുകളിലും പബ്ബുകളിലും ഹോട്ടലുകളിലും ക്ലബുകളിലും പാർട്ടികൾ നിരോധിച്ചും പകുതി ആളുകൾക്കു മാത്രമായി പ്രവേശനം നിയന്ത്രിച്ചും പൊതുനിരത്തുകളിൽ ആഘോഷക്കൂട്ടങ്ങളെ വിലക്കിയുമാണു സർക്കാർ ഉത്തരവിറക്കിയത്.
ഇത് പുതുവർഷ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി വ്യാപാരി സംഘടനകളും മറ്റും രംഗത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജനുവരി 7 വരെ രാത്രി 10 മുതൽ രാവിലെ 5 മണി വരെ ഏർപ്പെടുത്തിയിരിക്കുന്ന രാത്രി കർ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ സർക്കാർ തയാറെടുക്കുന്നത്. ഇന്ന് ബെംഗളുരുവിൽ എത്തിയ ശേഷം ഇക്കാര്യത്തിൽ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഹുബ്ബള്ളിയിൽ പറഞ്ഞു.
കോവിഡ് മൂന്നാം തരംഗ വ്യാപന മുന്നറിയിപ്പുകളെ തുടർന്ന് ചൊവ്വാഴ്ച മുതലാണ് രാത്രി കർഫ്യൂ നിലവിൽ വന്നത്. ഫെഡറേഷൻ ഓഫ് കർണാടക ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എകെസിസിഐ), ഹോട്ടൽ ആൻഡ് പബ് ഓണേഴ്സ് അസോസിയേഷൻ, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങിയവരാണ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി രംഗത്തുള്ളത്.