ബെംഗളൂരു: ബെംഗളൂരു-മൈസൂരു ദേശീയപാത (എൻഎച്ച് 275) വികസനം അവസാന ഘട്ടത്തിലെത്തിയതോടെ ടോൾ നിര നിർണയവും പുരോഗമിക്കുന്നു. 117 കിലോമീറ്റർ പാതയിൽ രാമനഗര ബിഡദിക്ക് സമീപം കന്നമിനിക്കെയിലും ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലുമാണ് ടോൾ ബൂത്തുകളുടെ നിർമാണം പൂർത്തിയായത്.
ദേശീയപാത അതോറിറ്റിയുടെ പുതുക്കിയ നടപടി പ്രകാരം 60 കിലോമീറ്റർ പരിധിയിൽ ഒരു ടോൾ ബൂത്ത് മാത്രമേ പാടുള്ളൂ.പാതയുടെ ദൂരം, മേൽപാലങ്ങൾ, അടിപ്പാതകൾ എന്നിവയുടെഎണ്ണത്തിനനുസരിച്ചാണ് ടോൾ നിരക്ക് നിശ്ചയിക്കുന്നത്.നവീകരിച്ച റോഡിൽ പ്രധാന പാലങ്ങളും 44 കലുങ്കുകളും 4 റെയിൽവേ മേൽപാലങ്ങളുമാണു നിർമിച്ചത്.
ബെംഗളൂരു മുതൽ മണ്ഡ്യയിലെ നിദഘട്ട വരെയുള്ള 56 കിലോമീറ്റർ റോഡ് അടുത്ത മാസം ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നാണ്നേരത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി പ്രഖ്യാപിച്ചിരുന്നത്.നിദഘട്ട മുതൽ ശ്രീരംഗപട്ടണം വരെയുള്ള 61 കിലോമീറ്റർ റോഡിന്റെ നിർമാണം ഒക്ടോബറിൽ പൂർത്തിയാകും.
ബെംഗളൂരു കെങ്കേരിക്ക് സമീപം നൈസ് റോഡ് ജംക്ഷൻ മുതൽ ശ്രീരംഗപട്ടണ റിങ് റോഡ് ജംക്ഷൻ വരെയാണ് 8172 കോടിരൂപ ചെലവഴിച്ച് ദേശീയപാത 10 വരിയായി വികസിപ്പിക്കുന്നത്. പാത തുറന്നുകൊടുക്കുന്നതോടെ ബെംഗളൂരു- മൈസൂരു യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങും.