മൈസൂരു: ബെംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയിൽ ടോൾപിരിവ് ഫെബ്രുവരി 28 മുതൽ ആരംഭിക്കും. നിർമാണം പൂർത്തിയായ ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് രാവിലെ എട്ടുമുതൽ ടോൾപിരിവ് തുടങ്ങുകയെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇതുസംബന്ധിച്ച് ഞായറാഴ്ച ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി.
ബിഡാദിക്ക് സമീപത്തെ കനിമിനികെ ടോൾ പ്ലാസയിൽനിന്നാണ് തുക ഈടാക്കുക. ദേശീയപാത അതോറിറ്റിയുടെ ആസ്ഥാനത്തുനിന്നുള്ള ഉത്തരവ് പ്രകാരമാണ് ടോൾപിരിവ് തുടങ്ങുന്നതെന്ന് വിജ്ഞാപനത്തിൽ പ്രോജക്ട് ഡയറക്ടർ ബി.ടി. ശ്രീധര പറഞ്ഞു. ഇതുസംബന്ധിച്ച് രാമനഗര ഡെപ്യൂട്ടി കമ്മിഷണർ, ജില്ലാ പോലീസ് മേധാവി എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരു മുതൽ മാണ്ഡ്യയിലെ മദ്ദൂർ താലൂക്കിലെ നിദാഘട്ട വരെയും (56 കിലോമീറ്റർ) നിദാഘട്ട മുതൽ മൈസൂരു വരെയുമായി (61 കിലോമീറ്റർ) രണ്ടുഭാഗങ്ങളായാണ് അതിവേഗപാത. നിർമാണം പൂർത്തിയാകാത്തതിനാൽ നിദാഘട്ട മുതൽ മൈസൂരു വരെയുള്ള ഭാഗത്ത് പിന്നീടാണ് ടോൾ ഈടാക്കുക. ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിലാണ് ഈ ഭാഗത്തെ ടോൾ പ്ലാസ സ്ഥിതിചെയ്യുന്നത്. ഓരോ ടോൾ പ്ലാസയിലും 11 വീതം ഗേറ്റുകളുണ്ടാകും.
ഫാസ്ടാഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിദാഘട്ട-മൈസൂരു ഭാഗത്തെ ടോൾനിരക്കുകൂടി പുറത്തുവന്നാൽ മാത്രമേ അതിവേഗപാതയിലെ പൂർണമായ ടോൾ സംബന്ധിച്ച് വ്യക്തമാകൂ.മാർച്ച് 11-നാണ് അതിവേഗപാതയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മദ്ദൂരിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിക്കുക.

കര്‍ണാടകത്തിലെ ഹിജാബ് വിലക്ക്: ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാന്‍ പറ്റുമോയെന്ന് നോക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി> കര്‍ണാടകത്തില്‍ മുസ്ലീം വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിന് എതിരായ ഹര്‍ജികള്‍ ഉടന്‍ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി.ബുധനാഴ്ച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്ബാകെ ഹാജരായ അഡ്വ. ഷാദന്ഫറാസത്ത് ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
മാര്‍ച്ച് ഒമ്ബതിന് പ്രീ– യൂണിവേഴ്സിറ്റി പരീക്ഷകള്‍ തുടങ്ങുകയാണെന്നും കോടതി ഇടപെട്ടില്ലെങ്കില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പരീക്ഷയ്ക്ക് ഹാജരാകുന്നതില്‍ നിന്നും വിദ്യാര്‍ഥിനികളെ ആരാണ് എതിര്‍ക്കുന്നതെന്ന് ചീഫ്ജസ്റ്റിസ് ചോദിച്ചു. ഹിജാബ് ധരിച്ചാല്‍ വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദില്ലെന്നാണ് അധികൃതരുടെ നിലപാടെന്ന് അഭിഭാഷകന് വിശദീകരിച്ചു.
നേരത്തെ ഹിജാബ് വിലക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ വിധിക്ക് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഒക്ടോബറില്‍ ഭിന്നവിധി പുറപ്പെടുവിച്ചു. ഇതേതുടര്‍ന്ന്, ഹര്‍ജി വിശാലബെഞ്ചിന് വിടേണ്ട സാഹചര്യമുണ്ടായി. വിശാലബെഞ്ച് തീരുമാനമെടുക്കുന്നത് വരെ വിലക്ക് തുടരുമെന്ന കോടതി നിര്‍ദേശം നിലവിലുണ്ട്.