Home കർണാടക ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ

ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ

by ടാർസ്യുസ്

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാര്‍ച്ച്‌ 28 മുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുകയാണ്. ഇപ്പോള്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്.മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ ശരവേഗത്തിലാണ് വിറ്റഴിയുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇരട്ടി മധുരമായി ബെംഗളൂരു മെട്രോയും സൗജന്യ യാത്ര അനുവദിച്ചിരിക്കുകയാണ്. ഐ.പി.എല്‍ മത്സര ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ കളി കാണാനായി സൗജന്യമായി യാത്ര ചെയ്യാം. ഇതിന്റെ ഭാഗമായി നമ്മ മെട്രോ സര്‍വീസുകള്‍ സമയക്രമത്തിലും മാറ്റം വരുത്തിയിരിക്കുകയാണ്.ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച്‌ ക്രിക്കറ്റ് ആരാധകര്‍ക്കു സൗകര്യപ്രദമായ രീതിയില്‍ നമ്മ മെട്രോ സര്‍വീസുകളുടെ സമയം നീട്ടി. മാര്‍ച്ച്‌ 28 ന് മെട്രോ സര്‍വീസുകള്‍ കൂടുതല്‍ സമയം സര്‍വീസ് നടത്തും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ആവേശകരമായ പോരാട്ടം കാണാന്‍ എത്തുന്നവര്‍ക്ക് മടക്കയാത്ര സുഗമമാക്കുന്നതിനാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഈ തീരുമാനം കൈക്കൊണ്ടത്.

നഗരത്തിലെ എല്ലാ പ്രധാന ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്നും അവസാന ട്രെയിന്‍ പുറപ്പെടുന്ന സമയത്തില്‍ ബിഎംആര്‍സിഎല്‍ മാറ്റം വരുത്തിയിട്ടുണ്ട്.ചല്ലഘട്ട, വൈറ്റ്ഫീല്‍ഡ്, മാധവര, സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍വി റോഡ്, ബൊമ്മസാന്ദ്ര തുടങ്ങി എല്ലാ സ്റ്റേഷനുകളില്‍ നിന്നുമുള്ള അവസാന ട്രെയിന്‍ സമയം നീട്ടി.പുതുക്കിയ സമയക്രമം അനുസരിച്ച്‌ വൈറ്റ്ഫീല്‍ഡില്‍ നിന്ന് പുലര്‍ച്ചെ 12.30-നും ചല്ലഘട്ടയില്‍ നിന്ന് 12.45-നുമാണ് അവസാന ട്രെയിനുകള്‍ പുറപ്പെടുക. സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, മാധവര എന്നീ സ്റ്റേഷനുകളില്‍ നിന്ന് 12.45-നും ബൊമ്മസന്ദ്രയില്‍ നിന്ന് പുലര്‍ച്ചെ ഒരു മണിക്കും ആര്‍വി റോഡില്‍ നിന്ന് പുലര്‍ച്ചെ രണ്ടു മണിക്കും സര്‍വീസുകള്‍ ലഭ്യമാകും. നഗരത്തിലെ പ്രധാന ഇന്റര്‍ചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കില്‍ നിന്ന് നാല് ദിശകളിലേക്കുമുള്ള അവസാന ട്രെയിനുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും. യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഐപിഎല്‍ മത്സര ടിക്കറ്റുകളില്‍ തന്നെ മെട്രോ യാത്രയ്ക്കുള്ള ക്യുആര്‍ കോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ടിക്കറ്റുകളിലും അച്ചടിച്ച ടിക്കറ്റുകളിലും ഈ സൗകര്യം ലഭ്യമാകും.തിരക്ക് നിയന്ത്രിക്കുന്നതിനായി സ്റ്റേഡിയത്തിലെ കബ്ബണ്‍ പാര്‍ക്ക് ഗേറ്റുകള്‍ വഴി പ്രവേശിക്കുന്നവര്‍ കബ്ബണ്‍ പാര്‍ക്ക് മെട്രോ സ്റ്റേഷനും ലിങ്ക് റോഡ് ഗേറ്റുകള്‍ ഉപയോഗിക്കുന്നവര്‍ എംജി റോഡ് സ്റ്റേഷനും ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

സ്വന്തം വാഹനങ്ങളില്‍ എത്തുന്നവര്‍ക്കായി 44 മെട്രോ സ്റ്റേഷനുകളില്‍ പ്രത്യേക പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മത്സര ദിവസങ്ങളില്‍ മെട്രോ സര്‍വീസ് അവസാനിക്കുന്നത് വരെ ഇരുചക്ര വാഹനങ്ങള്‍ക്ക് 30 രൂപയും കാറുകള്‍ക്ക് 60 രൂപയുമാണ് പാര്‍ക്കിങ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ആരാധകര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും മെട്രോയുടെ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സുരക്ഷ ഉറപ്പാക്കാനും തിരക്ക് ഒഴിവാക്കാനും പൊലീസ്, സ്റ്റേഡിയം അധികൃതര്‍, മെട്രോ ജീവനക്കാര്‍ എന്നിവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ബിഎംആര്‍സിഎല്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആവശ്യമെങ്കില്‍ സ്റ്റേഷന്‍ പ്രവേശനം നിയന്ത്രിക്കാന്‍ മെട്രോ അധികൃതര്‍ അധികാരമുണ്ടെന്നും ബിഎംആര്‍സിഎല്‍ കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group