ബെംഗളൂരു :കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI-133 വിമാനം സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഉച്ചയ്ക്ക് 2:15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നടത്തിയ സുരക്ഷ പരിശോധനക്ക് പിന്നാലെയാണ് നിർത്തിവച്ചത്.
ഇതേ വഴിയുള്ള തിങ്കളാഴ്‌ചത്തെ വിമാനും റദ്ദാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. ജൂൺ 12 ന് ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം AI-171 മേഘാനിനഗറിലെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി വൻദുരന്തമുണ്ടായതിൻ്റെ പശ്ചാത്തലത്തിലാണ് ജാഗ്രത കർശനമാക്കിയത്. സംഭവത്തെത്തുടർന്ന്, വ്യോമയാന അധികൃതർ വിമാനത്തിൻ്റെ അറ്റകുറ്റപ്പണികളും സുരക്ഷാകൃമീകരണങ്ങളും സംബന്ധിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
എല്ലാ എയർ ഇന്ത്യ വിമാനങ്ങളിലും സമഗ്രമായ പരിശോധന നടത്താൻ ഡിജിസിഎ ഉത്തരവിട്ടതിനെത്തുടർന്ന് ഈ ആഴ്‌ച നിരവധി സർവീസുകൾ റദ്ദാക്കി. ബെംഗളൂരു-ലണ്ടൻ വിമാനം റദ്ദാക്കിയതിനു പുറമേ, ഡൽഹിയിൽ നിന്ന് പാരിസിലേക്കുള്ള AI-143 വിമാനം എയർ ഇന്ത്യ ഇന്ന് രാവിലെ റദ്ദാക്കിയത് അന്താരാഷ്ട്ര യാത്രക്കാരിൽ ആശങ്കയ്‌ക്ക് ഇടയാക്കി. അഹമ്മദാബാദ് അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ് വിമാനത്തിലെ രണ്ട് ബ്ലാക്ക് ബോക്‌സുകളും പരിശോധിച്ചു.
ഡിഎൻഎ പരിശോധനക്ക് ശേഷമാണ് മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറുന്നത്. മുൻകരുതലാണെങ്കിലും, സർവീസ് റദ്ദാക്കലുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പുനക്രമീകരിച്ച യാത്രാ വിവരങ്ങൾക്കും ബദൽ ക്രമീകരണങ്ങൾക്കുമായി യാത്രക്കാർ എയർലൈനുമായി ബന്ധപ്പെടണം.