ബെംഗളൂരു:ഒരു ദോശയ്ക്ക് എത്ര വലുപ്പം വരും? നമ്മൾ കഴിക്കുന്ന ദോശയുടെ വലുപ്പമാകും മനസ്സിൽ വരുന്നത്. എന്നാൽ 37 മീറ്റർ നീളമുള്ള ദോശയെക്കുറിച്ച് കേട്ടിട്ടുണ്ടോ? നെറ്റി ചുളിക്കേണ്ട, ലോകത്തിലെ ഏറ്റവും വലിയ ദോശ നിർമിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരുവിലെ ഫുഡ് പ്രോസസിങ് കമ്പനി. കൃത്യമായി പറഞ്ഞാൽ 123 അടി നീളത്തിൽ ദോശ നിർമിച്ചാണ് റെക്കോഡിട്ടത്. ഭീമൻ ദോശ നിർമിച്ച പാചക സംഘത്തിന് നേതൃത്വം നൽകിയത് മലയാളിയാണ്. പാലാക്കാരൻ റെജി മാത്യു. നാഗർകോവിൽ സ്വദേശിയായ രാജേഷും പാചക സംഘത്തിലെ പ്രധാനിയായിരുന്നു.ദോശയുണ്ടാക്കാൻ ഉപയോഗിച്ചത് 35 കിലോഗ്രാം മാവാണ്. ദോശ പൊടിഞ്ഞു പോകാതിരിക്കാൻ സഹായിക്കുന്ന കുത്തരിയുടെ മാവാണ് ഉപയോഗിച്ചത്. 75 അംഗ പാചക സംഘത്തിന്റെ ദീർഘകാലത്തെ അധ്വാനമാണ് ഈ നേട്ടത്തിന് പിന്നിൽ.
ആറു മാസത്തോളമായി നൂറിലേറെ തവണ പരീക്ഷണം നടത്തിയാണ് വിജയം കൈവരിച്ചത്. സ്റ്റൗവിലെ താപനിലയും പാചക സംഘത്തിന്റെ ഐക്യവും ടൈമിങ്ങുമെല്ലാമാണ് ലോകത്തിലെ ഏറ്റവും വലിയ ദോശ നിർമിക്കാൻ സഹായകമായതെന്ന് റെജി മാത്യു പറഞ്ഞു. സ്റ്റൗ ചൂടായി എണ്ണ വിതറി മാവ് ഇട്ട് ദോശയായി വരാൻ വേണ്ടിവന്നത് 20 മിനിറ്റോളം സമയമാണ്. എം.ടി.ആർ. ഫുഡ്‌സിന്റെ 100-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ബൊമ്മസാന്ദ്രയിലെ ഫാക്ടറിയിലാണ് ഭീമൻ ദോശ നിർമിച്ചത്. അടുക്കള ഉപകരണ രംഗത്തെ ലോമൻ കമ്പനിയാണ് ഇതിനായി കൂറ്റൻ സ്റ്റൗ ഒരുക്കിയത്.
പ്രത്യേകമായി നിർമിച്ച ഇൻഡക്‌ഷൻ സ്റ്റൗവാണ് ഉപയോഗിച്ചത്. ഇൻഡക്‌ഷൻ ഹീറ്റിങ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്ന് ലോമൻ കമ്പനി എം.ഡി. ചന്ദ്രമൗലി പറഞ്ഞു. ഭീമൻ ദോശ നിർമിക്കാൻ ചന്ദ്ര മൗലിയാണ് 126 അടി നീളമുള്ള സ്റ്റൗ തയ്യാറാക്കിയത്. എം.ടി. ആറിന്റെ മുമ്പത്തെ റെക്കോഡ് 54 അടി നീളമുള്ള ദോശയായിരുന്നു.