കർണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്.ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ആക്രമണം; 9 പേര്‍ക്ക് പരിക്ക്, കേസെടുത്ത് പോലീസ്
മാട്ടുപ്പെട്ടി എക്കോ പോയിന്റ് ബോട്ടിങ് സെന്ററിലുണ്ടായ സംഘർഷത്തില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു.വിനോദസഞ്ചാരികളായ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ.അഫ്സല് (32), സഹോദരൻ അൻസില്‍ (28), ബന്ധുക്കളായ നെജുമ (62), അജ്മി (16), ഷഹാലുദ്ദീൻ (58), അൻസഫ് (29) ഭാര്യ ഷാഹിന (22), ബോട്ടിങ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്ദു (30) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സഞ്ചാരികള്‍ക്ക് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. നട്ടെല്ലിന് പരിക്കേറ്റ നജ്മയുടെ നില ഗുരുതരമാണ്. ജീവനക്കാരായ ബാലുവിന് തലയ്ക്കും ആനന്ദുവിന് മുഖത്തുമാണ് പരിക്ക്.പ്രവേശന പാസിനെ ചൊല്ലിയായിരുന്നു തർക്കം. സ്ഥലത്തെ ഫോട്ടോഗ്രാഫർമാർ പ്രവേശന പാസില്ലാതെ ബോട്ടിങ് സെന്ററിനുള്ളില്‍ കടക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടി. ഇത് സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു.
സ്ഥലത്തുനിന്ന് മടങ്ങാൻ ശ്രമിച്ച സഞ്ചാരികളെ പതിനഞ്ചോളം വരുന്ന സ്ഥലത്തെ ഫോട്ടോഗ്രാഫർമാർ സംഘം ചേർന്ന് തടഞ്ഞുവെച്ച് മർദിച്ചതായാണ് പരാതി. തങ്ങളുടെ കൂടെയുണ്ടായിരുന്ന സ്ത്രീകളോട് ഫോട്ടോഗ്രാഫർമാർ അസഭ്യം പറഞ്ഞതായും കയറിപ്പിടിച്ചതായും പരാതിയിലുണ്ട്.സന്ദർശകർ തങ്ങളെ മർദിച്ചതായി കാണിച്ച് ബോട്ടിങ് സെന്ററിലെ ജീവനക്കാരും പരാതി നല്‍കിയിട്ടുണ്ട്. ഇരുകൂട്ടർക്കെതിരെയും മൂന്നാർ പോലീസ് കേസെടുത്തു.