ബെംഗളൂരു: ദക്ഷിണേന്ത്യയുടെ തലവരമാറ്റാൻ പ്രധാന നഗരങ്ങളെ ബന്ധപ്പെടുത്തി ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഹൈ സ്പീഡ് റെയില്‍ വരുന്നത്.നിലവില്‍ എട്ട് മുതല്‍ 12 മണിക്കൂർ വരെ എടുക്കുന്ന യാത്ര രണ്ട് മണിക്കൂറില്‍ താഴെ മാത്രം സമയം കൊണ്ട് യാഥാർഥ്യമാക്കുന്ന രീതിയിലാണ് ബുള്ളറ്റ് ട്രെയിനുകള്‍ വരുന്നത്.ഐടി ഹബ്ബുകളായ മൂന്ന് നഗരങ്ങളില്‍ തമ്മില്‍ അതിവേഗ കണക്ടിവിറ്റി വരുന്നത് ദക്ഷിണേന്ത്യയുടെ വികസനത്തിനും വഴിവെക്കും. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിർമല സീതാരാമനാണ് ഏഴ് ഹൈസ്പീഡ് റെയില്‍ കോറിഡോറുകള്‍ പ്രഖ്യാപിച്ചത്. കർണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ അതിവേഗ ട്രെയിനിൻ്റെ പ്രയോജനം ലഭിക്കുന്നതെങ്കിലും ഭാവിയില്‍ കേരളത്തിനും ബുള്ളറ്റ് ട്രെയിൻ യാത്ര സ്വപ്നം കാണാൻ കഴിയും.
ബെംഗളൂരു – ചെന്നൈ ഹൈ സ്പീഡ് റെയില്‍ കോറിഡോർ
നിർമാണം പൂർത്തിയായാല്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിവേഗ യാത്ര പ്രധാനം ചെയ്യുന്ന റൂട്ടായി ബെംഗളൂരു – ചെന്നൈ ഹൈ സ്പീഡ് പാത മാറും. നിലവില്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 6 – 8 മണിക്കൂർ വരെയാണ് യാത്രയ്ക്ക് എടുക്കുന്നത്. എന്നാല്‍ ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ ഇത് 1 മണിക്കൂർ 10 മിനിറ്റായി കുറയും.ബെംഗളൂരു – ചെന്നൈ അതിവേഗ ഇടനാഴി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക എഞ്ചിനുകളെ ബന്ധിപ്പിക്കുന്നതായിരിക്കും. ബെംഗളൂരുവിൻ്റെ ടെക് ആവാസവ്യവസ്ഥയെയും ചെന്നൈയുടെ നിർമാണ, ഓട്ടോ, തുറമുഖ സമ്പദ്‌വ്യവസ്ഥയെയും ബന്ധിപ്പിക്കുന്ന പാത വലിയ കുതിപ്പാകും ഇരുനഗരങ്ങള്‍ക്കും നല്‍കുക.
ഹൈദരാബാദ് – ബെംഗളൂരു
ഹൈദരാബാദ് – ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ രണ്ട് ഐടി നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായി മാറും. നിലവിലെ ട്രെയിനുകള്‍ എട്ട് മുതല്‍ 19 മണിക്കൂർ വരെ യാത്രാ സമയം എടുക്കുന്ന റൂട്ടാണിത്. 626 കിലോമീറ്റർ വരുന്ന നിർദ്ദിഷ്ട അതിവേഗ ഇടനാഴി അത് ഏകദേശം രണ്ട് മണിക്കൂറായി കുറയ്ക്കും എന്നത് തന്നെയാണ് പ്രധാന പ്രത്യേകത. മണിക്കൂറില്‍ 320 കിലോമീറ്റർ വരെ വേഗതയിലാകും ഈ റൂട്ടില്‍ ട്രെയിനുകള്‍ ഓടുക.ഹൈദരാബാദ് – ചെന്നൈഹൈദരാബാദ് – ചെന്നൈ ഇടനാഴിയുടെ പേപ്പർ വർക്കുകള്‍ അതിവേഗത്തില്‍ നീങ്ങുകയാണ്. 778 കിലോമീറ്റർ ദൈർഘ്യമുള്ള പാതയില്‍ അലൈൻമെൻ്റ് റിവിഷനുകള്‍, സർവേകള്‍, ഗതാഗത പഠനം എന്നിവ നടത്തിയിട്ടുണ്ട്. തമിഴ്‌നാടിന്റെ അഭ്യർഥനയെത്തുടർന്ന് തിരുപ്പതിയില്‍ ഒരു സ്റ്റേഷൻ കൂടി ചേർത്താണ് അലൈമെൻ്റ്.
ഹൈദരാബാദ് – ചെന്നൈ
പാത പൂർത്തിയാകുന്നതോടെ രണ്ട് തലസ്ഥാനങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം ഏകദേശം 12 മണിക്കൂറില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ ആയി കുറയും. തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍, നിർമാണ ക്ലസ്റ്ററുകള്‍, ഐടി ഹബ്ബുകള്‍ എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന പാതയാകും ഇത്. കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും ഭാവിയില്‍ ബുള്ളറ്റ് ട്രെയിൻ യാത്ര ഒരുങ്ങും.