ബംഗളൂരു: കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി.
ഭീകരന്റെ പേരിൽ ബുധനാഴ്ച രാത്രി അയച്ച ഇ- മെയിലിൽ രണ്ട് ബോംബുകൾ സ്ഥാപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു – ഒന്ന് ‘പ്ലാൻ എ’യുടെ ഭാഗമായിട്ടാണ്, ആദ്യത്തേത് പരാജയപ്പെട്ടാൽ ‘പ്ലാൻ ബി’ പ്രകാരമുള്ള ഒരു ബാക്കപ്പും എന്നായിരുന്നു സന്ദേശം. വിമാനത്താവളത്തിൽ ശുചിമുറിയുടെ പൈപ്പ്ലൈനിനുള്ളിൽ ഒരു സ്ഫോടകവസ്തു സ്ഥാപിച്ചിട്ടുണ്ടെന്നും അതിൽ അവകാശപ്പെട്ടു.
സുരക്ഷ ഏജൻസികൾ സ്ഥലത്ത് സമഗ്രമായ പരിശോധന നടത്തി. വിശദമായ പരിശോധനകൾക്കുശേഷം, സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഭീഷണി അയക്കാൻ ഉപയോഗിച്ച ഇ-മെയിൽ ഐ.ഡികൾ പിന്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഐഐടി ബിരുദധാരി ഉൾപ്പെടെ 15 പേര്‍ അറസ്റ്റിൽ
ഹൈദരാബാദ്∙ കുട്ടികളുടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ ഐഐടി ബിരുദധാരി ഉൾപ്പെടെ 15 പേരെ സൈബർ സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. 19 വയസിനും 50 വയസിനും ഇടയിലുള്ളവരാണ് പിടിയിലായത്. ഇരുപതുകളിലുള്ളവരാണ് ഏറെപ്പേരും.നാലു മാസത്തിനിടെ 294 എഫ്ഐആർ റജിസ്റ്റർ ചെയ്തതായും 110പേരെ അറസ്റ്റ് ചെയ്തതായും സൈബർ ബ്യൂറോ ഡയറക്ടർ ശിഖ ഗോയൽ ദേശീയമാധ്യമത്തോടു പറഞ്ഞു.
അറസ്റ്റിലായ ഐഐടി ബിരുദധാരി പ്രശസ്തമായ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അറസ്റ്റിലായ മറ്റൊരാൾ എൻജിനീയറിങ് ബിരുദധാരിയാണ്. ആറു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളുടെ വിഡിയോയാണ് പ്രചരിപ്പിച്ചത്. വിഡിയോകൾ എങ്ങനെ ലഭിച്ചു എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി സൈബർപൊലീസ് പറഞ്ഞു.