
ബെംഗളൂരു നിപ്പ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെക്കുറിച്ചുള്ള ഡോക്ടർമാരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വഴിയോരഭക്ഷണശാലകൾക്കു മുന്നിലെ ആൾക്കൂട്ടവും ശുചിത്വവും പരിശോധിക്കാൻ ബിബിഎംപി.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ വഴിയോര ഭക്ഷണശാലകൾ സജീവമാകുകയും തിരക്കേറുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ബിബിഎംപിയുടെ 8 സോണുകളിലായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ശുചിത്വം പാലിക്കുന്നതിൽ വഴിയോര വിൽപനശാലകൾ വീഴ്ച വരുത്തുന്നതായി പരാതികൾ ഉയർന്നതിനെ തുടർന്ന് പരിശോധന ഊർജിതമാക്കിയതെന്ന് ബിബിഎംപി കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. അകലം പാലിക്കുന്നതിൽ ഉൾപ്പെടെ വീഴ്ചകൾ വരുത്തുന്നുണ്ട്.ആദ്യഘട്ടത്തിൽ പിഴയാണ് ചുമത്തുന്നത്. തുടർച്ചയായി വീഴ്ച വരുത്തുന്നവരോട് അടച്ചുപൂട്ടാൻ നിർദേശിക്കുന്നുമുണ്ട്.