ബെംഗളൂരു ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ വീണ്ടും പ്ലാസ്റ്റിക് ഫ്ലക്സുകളും ബാനറുകളും വ്യാപകമായതോടെ ഇവ നീക്കാനുള്ള യജ്ഞവുമായി ബിബിഎംപി. 8 സോണുകളിലും ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിലാണ് അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നത്. ഒറ്റദിവസം കൊണ്ട് 1200 ബോർഡുകൾ നീക്കം ചെയ്തതായി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരം കാൽനടമേൽപാലം, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ മാത്രമാണ് പരസ്യം സ്ഥാപിക്കാൻ അനുമതിയുള്ളത്.
രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോട് കൂടിയുള്ള ബോർഡുകളാണ് പിടിച്ചെടുത്തതിൽ കൂടുതലും. ഇലക്ട്രിക് പോസ്റ്റുകൾ, മഴവെള്ളകനാലുകളുടെ സംരക്ഷണ വേലികൾ, മതിലുകൾ എന്നിവിടങ്ങളിലാണ് കൂടുതൽ ബോർഡുകൾ സ്ഥാപിച്ചത്. പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ നൽകുന്നതിൽ കോടികളുടെ അഴിമതിയും നികുതിവെട്ടിപ്പും കണ്ടെത്തിയതിനെ തുടർന്നാണ് നഗരപരിധിയിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് 2018ൽ ഹൈക്കോടതി തടഞ്ഞത്.
വിലക്ക് ലംഘിച്ച് കുറ്റൻ പരസ്യഹോർഡിങ്ങുകളിൽ വീണ്ടും ഉയർന്നതോടെ ഇത് സ്ഥാപിക്കാൻ നിർമിച്ച ഇരുമ്പ് ചട്ടക്കൂട്ട് ഉൾപ്പെടെ മുറിച്ചുമാറ്റാൻ കോടതി കർശന നിർദേശം നൽകിയിരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ബസ് സ്റ്റോപ്പുകളിലും കാൽനടമേൽപാലങ്ങളിലും ബിബിഎംപി നിശ്ചയിച്ച ഏജൻസികൾക്ക് പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന് പിന്നീട് ഇളവ് നൽകി.
വഴിമുടക്കി ബോർഡുകൾ സ്ഥാപിച്ചാൽ കേസ്
വഴിമുടക്കി അപകടകരമായ രീതിയിൽ വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ കേസെടുക്കാൻ ബിബിഎംപി. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും കാഴ്ച മറയുന്ന രീതിയിൽ സ്ഥാപിച്ച ബോർഡുകളാണ് നീക്കം ചെയ്യുന്നത്. ഇരുമ്പ് തൂണുകളിലും മറ്റും പിടിപ്പിച്ച ബോർഡുകൾ റോഡിലേക്ക് ഇറക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ ലൈസൻസില്ലാതെ സ്ഥാപിച്ച എൽഇഡി പരസ്യബോർഡുകളും നീക്കം ചെയ്യുന്നുണ്ട്. ഇവ സ്ഥാപിച്ചവർക്കെതിരെ 1976ലെ പൊതുസ്ഥല കയ്യേറ്റ നിയമപ്രകാരമാണ് കേസെടുക്കുന്നത്.