ബെംഗളൂരു: മംഗളൂരു സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍, തീവ്രവാദം തടയുന്നതിനായി രഹസ്യാന്വേഷണ വിഭാഗത്തെ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ഒരു യോജിച്ച ശ്രമമാണ് ആവശ്യമെന്നും കേരളത്തില്‍ നിന്നുള്ളവര്‍ ഇവിടെയത്തുന്നത് അതിര്‍ത്തികള്‍ ദുര്‍ബലമായതു കൊണ്ടാണെന്നും ബസവരാജ് ബൊമ്മൈ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഒരു യോജിച്ച ശ്രമം ആവശ്യമാണ്. ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരെയും ഏകീകൃത രഹസ്യാന്വേഷണം ശക്തമാക്കാന്‍ വിളിച്ചിരുന്നു. നിരവധി പേര് കുറ്റകൃത്യങ്ങള്‍ ചെയ്യുകയും സംസ്ഥാന അതിര്‍ത്തി കടന്ന് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. അതിര്‍ത്തികള്‍ ദുര്‍ബലമാണ്. അതുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ള ആളുകള്‍ ഇവിടെയെത്തുന്നതും, ഇവിടെ നിന്നുള്ളവര്‍ കേരളത്തിലേയ്ക്ക് കടക്കുന്നതും’.
‘എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഒത്തൊരുമിച്ച് രഹസ്യാന്വേഷണ വിഭാഗത്തെ ഏകോപിപ്പിച്ചാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും നിയന്ത്രിക്കാനാകും. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ഞാന്‍ കത്തെഴുതും. കര്‍ണാടകയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം ദുര്‍ബലമായ കേരളാ അതിര്‍ത്തിയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ രാജ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നേടുന്ന പ്രക്രിയ നടക്കുന്നു. കര്‍ണാടകയില്‍ 18 സ്ലീപ്പര്‍ സെല്ലുകള്‍ തകര്‍ത്തു. പ്രതികളെല്ലാം ജയിലില്‍ കഴിയുന്നുണ്ട്. ബംഗ്ലാദേശ് പൗരന്മാര് അനധികൃതമായി കര്‍ണാടകയിലേക്ക് കടന്നു വന്നിരുന്നു. അവരില്‍ പലരെയും കണ്ടെത്തുകയും തിരികെ അയക്കുകയും ചെയ്തിട്ടുണ്ടെന്നും പശ്ചിമ ബംഗാള്‍ അതിര്‍ത്തികളും ദുര്‍ബലമാണ്’ എന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.
കോളജില്‍ പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളി ക്യാമറ വെക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് പിടിയില്‍
ബെംഗ്ലൂര്‍: കോളജില്‍ പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളി ക്യാമറ വെക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് പിടിയില്‍.
ഹൊസകേരെഹള്ളി സ്വദേശി ശുഭം ആസാദ് ആണ് അറസ്റ്റിലായത്. നഗരത്തിലെ മറ്റൊരു കോളജില്‍ ബിബിഎ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കുറഞ്ഞത് 2000 പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ ഇതിന് മുമ്ബ് പകര്‍ത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് സിറ്റി പൊലീസ് പറയുന്നത്:
കുളിമുറിയില്‍ ക്യാമറ ഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനികളാണ് ഇയാളെ കണ്ടത്. കുട്ടികള്‍ ബഹളം വെച്ചതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും നേരത്തെ പെണ്‍കുട്ടികളുടെ വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അന്ന് വിദ്യാര്‍ഥികളോട് മാപ്പ് പറയുകയും കോളജ് അധികൃതര്‍ ഇയാളെ വെറുതെ വിടുകയുമായിരുന്നു. പുതിയ സംഭവത്തില്‍ ഗിരിനഗര്‍ പൊലീസ് സ്റ്റേഷനില്‍ കോളജ് മാനേജ്മെന്റ് പരാതി നല്‍കിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളുടെ 1200 ചിത്രങ്ങളും വീഡിയോകളും അടങ്ങിയ മൊബൈല്‍ ഫോണ്‍ ആസാദില്‍ നിന്ന് പിടിച്ചെടുത്തു. എന്നാല്‍, ഇയാളുടെ കൈവശം ഒരു മൊബൈല്‍ ഫോണ്‍ കൂടി ഉണ്ട്, അത് ഇനിയും കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.