
ബെംഗളൂരു: ഗതാഗതക്കുരുക്കിനു വൻ പരിഹാരമാകുന്ന ബെംഗളൂരു സബേർബൻ റെയിൽവേയ്ക്കായി നഗരവാസികളുടെ കാത്തിരിപ്പ് നീളുന്നു. 6 വർഷം കൊണ്ടു പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ച് ഒരു വർഷമായിട്ടും പ്രാഥമിക ജോലികൾക്കു പോലും ടെൻഡർ ക്ഷണിച്ചിട്ടില്ല. 148 കിലോമീറ്റർ റെയിൽവേ ശൃംഖലയുടെ നിർമാണം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന സർക്കാർ ഉറപ്പും പാഴ്വാക്കായി. ഇതോടെ 2026ൽ പൂർത്തിയാകുമെന്നു കരുതിയിരുന്ന പദ്ധതി കുറഞ്ഞത് ഒരു വർഷംകൂടി വൈകുമെന്ന് ഉറപ്പായി.
ബെംഗളൂരുവിന്റെ സ്വപ്ന പദ്ധതിക്കു കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അനുമതി ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി(കെ റൈഡ്)ക്കാണ് നിർമാണച്ചുമതല. 4 ഇടനാഴിയുള്ള റെയിൽ ശൃംഖലയിൽ ബയ്യപ്പനഹള്ളി ചിക്കബാനവാര പാത ആദ്യം നിർമിക്കാൻ തീരുമാനിച്ച കെ-റൈഡ് മാർച്ച് മാസത്തോടെ ടെൻഡർ ക്ഷണിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇതിന്റെ നടപടികൾ എവിടെയുമെത്തിയിട്ടില്ല. ഹീലലിഗെ-ബയ്യപ്പനഹള്ളി-ചനസന്ദ്ര- യെലഹങ്ക-ദേവനഹള്ളി-കെങ്കേരി-കന്റോൺമെന്റ് വൈറ്റ്ഫീൽഡ് എന്നിവയാണ് സബേർബൻ ശൃംഖലയിലെ മറ്റ് 3 ഇടനാഴികൾ,
15657 കോടി രൂപയുടെ പദ്ധതിയുടെ ചെലവിന്റെ 20% വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കും. സ്ഥലമേറ്റെടുക്കാനുള്ള 1420 കോടി രൂപയും സംസ്ഥാനം വഹിക്കും. ശേഷിച്ച 400 കോടി രൂപ വായ്പയെടു ക്കാൻ കേന്ദ്ര സർക്കാർ അനുമതിയും നൽകി. എന്നിട്ടും നിർമാണം തുടങ്ങാത്തതിനെതിരെ യാതക്കാരുടെ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്.