മംഗളൂരുവില്‍നിന്ന് ലക്ഷദ്വീപിലേക്ക് ക്രൂയിസ് സര്‍വിസ് ആരംഭിക്കാൻ ദക്ഷിണ കന്നട ജില്ല ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് നളിൻ കുമാര്‍ കട്ടീല്‍ എം.പി ആവശ്യപ്പെട്ടു.നിലവില്‍ ലക്ഷദ്വീപിലേക്കുള്ള വിനോദ സഞ്ചാരികള്‍ കേരളത്തിലെ കൊച്ചി വഴി കപ്പല്‍ മാര്‍ഗമോ വിമാനമാര്‍ഗമോ ആണ് യാത്ര ചെയ്യുന്നതെന്നും മംഗളൂരുവില്‍നിന്ന് കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനിടയാക്കുമെന്നും എം.പി പറഞ്ഞു. ഭൂമിശാസ്ത്രപരമായി കൊച്ചിയേക്കാളും ലക്ഷദ്വീപിന് അടുത്താണ് മംഗളൂരു സ്ഥിതി ചെയ്യുന്നത്. കെട്ടിട നിര്‍മാണ വസ്തുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍ മുതലായവ മംഗളൂരുവില്‍നിന്നാണ് ലക്ഷദ്വീപിലേക്ക് കൊണ്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുമ്ബ് 250 മുതല്‍ 300 രൂപ വരെ ടിക്കറ്റ് നിരക്കില്‍ ഈ റൂട്ടില്‍ കപ്പല്‍ സര്‍വിസ് നടത്തിയിരുന്നു. സമുഹമാധ്യമങ്ങളില്‍ ലക്ഷദ്വീപിനെ പിന്തുണച്ച് കാമ്ബയിൻ നടക്കുന്നതിന് പിന്നാലെ നിരവധി പേര്‍ ദ്വീപിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതായി എം.പി ചൂണ്ടിക്കാട്ടി.
രാമക്ഷേത്രത്തില്‍ ആദ്യ സ്വര്‍ണ വാതില്‍ സ്ഥാപിച്ചു
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആദ്യത്തെ സ്വര്‍ണവാതില്‍ സ്ഥാപിച്ചതായി ക്ഷേത്ര അധികൃതര്‍. 12 അടി ഉയരവും എട്ടടി വീതിയുമുള്ള വാതിലാണ് ശ്രീകോവിലില്‍ സ്ഥാപിച്ചത്.അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 13 സ്വര്‍ണ വാതിലുകള്‍ കൂടി സ്ഥാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ആകെ 46 വാതിലുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുക. അതില്‍ 42 എണ്ണം സ്വര്‍ണം പൂശിയതാണ്സ്വര്‍ണ വാതിലിന്റെ മധ്യഭാഗത്ത് സ്വാഗതം ചെയ്യുന്ന രണ്ട് ആനകളെ കാണാം. മുകള്‍ഭാഗത്ത് കൊട്ടാരസദൃശമായ രൂപവും അതില്‍ രണ്ട് ഭൃത്യന്മാര്‍ കൂപ്പുകൈകളോടെ നില്‍ക്കുന്നതും വാതിലില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ജനുവരി 22നാണ് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ചടങ്ങ്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും വിളക്ക് തെളിക്കണമെന്ന് ഡിസംബര്‍ 30ന് അയോധ്യ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ജനുവരി 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങള്‍ ആരംഭിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.