ബെംഗളൂരു: വ്യാപാര-വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60 ശതമാനം കന്നഡയിലെഴുതണമെന്ന് നിർബന്ധമാക്കുന്ന ബിൽ കർണാടക നിയമസഭ പാസാക്കി. ആശുപത്രികളുടെയും ലബോറട്ടറികളുടെയും ട്രസ്റ്റുകളുടെയും ഹോട്ടലുകളുടെയും അമ്യൂസ്മെന്റ് കേന്ദ്രങ്ങളുടെയുമുൾപ്പെടെ ബോർഡുകളിൽ ഈ മാറ്റം നിർബന്ധമാക്കുന്ന ബില്ലാണ് പാസാക്കിയത്.കന്നഡ ലാംഗ്വേജ് കോംപ്രിഹെൻസീവ് ഡിവലപ്മെന്റ് (അമെൻഡ്മെന്റ്)ബിൽ 2024 എന്ന പേരിലാണ് ബിൽ കൊണ്ടുവന്നത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാത ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.
നിയമസഭയുടെ ഉപരിസഭയായ നിയമനിർമാണ കൗൺസിൽകൂടി പാസാക്കിയശേഷം ഗവർണർ ഒപ്പിട്ടാൽ ബിൽ നിയമമാകും.നിയമം അംഗീകരിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് പിഴയീടാക്കുമെന്നും അവയുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി ശിവരാജ് തെങ്കടാഗി നിയമസഭയിൽ പറഞ്ഞു. നിയമം നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.