ലോകകപ്പില്‍ നടന്ന അതിവാശിയേറിയ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ കീഴടക്കി അര്‍ജന്‍്റീന.ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിതസമയവും അധികസമയവും ഇരുടീമുകളും 2 ഗോളുകള്‍ വീതം നേടിക്കൊണ്ട് സമനില പാലിക്കുകയായിരുന്നു.
അര്‍ജന്‍്റീനയ്ക്കായി നിഹ്വെല്‍ മൊളീനയും, ലയണല്‍ മെസ്സിയും വലകുലുക്കിയപ്പോള്‍ നെതര്‍ലന്‍ഡ്സിനായി വൂട് വെഗോര്‍സ്റ്റ് ഇരട്ടഗോളുകള്‍ നേടി. ഒന്നാം പകുതിയുടെ 35ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. ഡച്ച് പ്രതിരോധത്തെ കബളിപ്പിച്ച് കൊണ്ടുള്ള മെസ്സിയുടെ മികച്ചൊരു പാസ് സ്വീകരിച്ച് വിങ്ബാക്ക് താരം നിഹ്വെല്‍ മൊളീന അര്‍ജന്‍്റീനയ്ക്കായി വലകുലുക്കുകയായിരുന്നു.
അസാമാന്യ പാസും തകര്‍പ്പന്‍ ഫിനിഷും. അതോടെ ആദ്യപകുതി അര്‍ജന്‍്റീനയ്ക്കൊപ്പമായി. നെതര്‍ലാന്‍ഡ്സിന് എടുത്ത് പറയാന്‍ ഒന്നും തന്നെ ആദ്യ പകുതിയില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ 1-0 എന്ന നിലയില്‍ ഇരുടീമുകളും ഇടവേളയ്ക്ക് പിരിഞ്ഞു. തുടര്‍ന്ന് രണ്ടാം പകുതിയുടെ 73ആം മിനിറ്റില്‍ ഡച്ച്‌താരം ഡുംഫ്രൈസ് അക്യുനയെ ബോക്സില്‍ വീഴ്ത്തിയതിന് അര്‍ജന്‍്റീനയ്ക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. കിക്ക് എടുത്ത മെസ്സിക്ക് പിഴച്ചില്ല. ഗോള്‍കീപ്പര്‍ നൊപ്പേര്‍ട്ടിനെ വെറും കാഴ്ചക്കാരന്‍ ആക്കി പന്ത് വലയില്‍. സ്കോര്‍ 2-0.
ആല്‍ബിസെലസ്റ്റിയന്‍സ് വിജയം ഉറപ്പിച്ച നിമിഷം. എന്നാല്‍ കളി കാണാന്‍ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. തിരിച്ചടിക്കാന്‍ ഉറച്ച് നെതര്‍ലന്‍ഡ്സ് ആക്രമണം ശക്തമാക്കി. അതിന്‍്റെ ഫലമായി 83ആം മിനിറ്റില്‍ വെഗോര്‍സ്റ്റിലൂടെ നെതര്‍ലന്‍ഡ്സ് ഒരു ഗോള്‍ മടക്കി. ബെര്‍ഹൗസിന്‍്റെ ക്രോസില്‍ നിന്നും ഹെഡ്ഡറിലൂടെയാണ് താരം വലകുലുക്കിയത്. അതോടെ കളിക്ക് അല്‍പ്പം വാശി കൂടി..
തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം അവശേഷിക്കെ അര്‍ജന്‍്റീനയെ ഞെട്ടിച്ചുകൊണ്ട് ഡച്ച് പട സമനിലഗോള്‍ സ്വന്തമാക്കി. കൂപ്മെയ്നാര്‍സ് എടുത്ത ഫ്രീകിക്ക് ആണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്.ഒരു ക്രോസോ, കിക്കോ പ്രതീക്ഷിച്ചു നിന്ന അര്‍ജന്‍്റൈന്‍ വാളിനെ കബളിപ്പിച്ച് കൊണ്ട് മെയ്നാര്‍സ് നിലംപറ്റെയുള്ള ഒരു പാസിലൂടെ പന്ത് വെഗോര്‍സ്റ്റിന് കൈമാറി.
താരത്തിന്‍്റെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസിനെ മറികടന്ന് വലയില്‍. സ്കോര്‍ 2-2. കയ്യില്‍ ഇരുന്ന കളി കൈവിട്ടെന്ന് ഓരോ അര്‍ജന്‍്റൈന്‍ ആരാധകനും തോന്നിയിട്ടുണ്ടാകാം. അതിന് പിന്നാലെ തന്നെ നിശ്ചിതസമയം അവസാനിച്ചു. തുടര്‍ന്ന് എക്സ്ട്രാ ടൈമിലേക്ക് മത്സരം നീട്ടിയെങ്കിലും ഇരുടീമുകള്‍ക്കും ഗോളുകള്‍ ഒന്നും നേടുവാന്‍ കഴിഞ്ഞില്ല.ഈയൊരു ചുരുങ്ങിയ സമയം കൊണ്ട് അര്‍ജന്‍്റീന നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച് എടുത്തെങ്കിലും നിര്‍ഭാഗ്യവശാല്‍ അതൊന്നും ഗോള്‍ ആയി മാറിയില്ല. ഭാഗ്യം കൂടെയില്ലെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകാം.
കാരണം കേവലം 2 ഷോട്ടുകള്‍ മാത്രം ഓണ്‍ ടാര്‍ഗറ്റില്‍ അടിച്ച നെതര്‍ലന്‍ഡ്സിന് 2ഉം ഗോളാക്കി മാറ്റുവാന്‍ കഴിഞ്ഞു. അതേസമയം ഗോളെന്ന് ഉറച്ച നിരവധി അവസരങ്ങള്‍ അര്‍ജന്‍്റീനക്ക് നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് സമനിലയായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടി.നെതര്‍ലന്‍ഡ്സിന്‍്റെ വാന്‍ ഡേയ്ക്ക്, ബെര്‍ഹൗസ് എന്നിവരുടെ കിക്കുകള്‍ തടുത്തിട്ട് കൊണ്ട് എമിലിയാനോ മാര്‍ട്ടിനെസ് മതിലായി നിന്നു. തുടര്‍ന്ന് വന്ന കൂപ്മെയ്നേഴ്സ്, വെഗോര്‍സ്റ്റ്, ലൂക് ഡിയോങ് എന്നിവര്‍ ലക്ഷ്യം കണ്ടെങ്കിലും ഫലമുണ്ടായില്ല.
അര്‍ജന്‍്റീനയ്ക്കായി മെസ്സി, പരേഡെസ്, മോണ്ടിയേല്‍, ലൗത്താരോ എന്നിവര്‍ ലക്ഷ്യം കണ്ടതോടെ മത്സരം അര്‍ജന്‍്റീന സ്വന്തമാക്കുകയായിരുന്നു. എന്‍സോ ഫെര്‍ണാണ്ടസ് മാത്രമാണ് അര്‍ജന്‍്റൈന്‍ നിരയില്‍ പെനല്‍റ്റി പാഴാക്കിയത്. അതോടെ ഒരിക്കല്‍ കൂടി നെതര്‍ലന്‍ഡ്സ് അര്‍ജന്‍്റീനയ്ക്ക് മുന്നില്‍ തലകുനിക്കുകയായിരുന്നു. 2014ലെ സെമിഫൈനലിലും, ഇത്തവണത്തെ ക്വാര്‍ട്ടര്‍ ഫൈനലിലും പെനല്‍റ്റി ഷൂട്ടൗട്ടില്‍ തന്നെ അര്‍ജന്‍്റീന നെതര്‍ലന്‍ഡ്സിന്‍്റെ വിധിയെഴുതി.
ഒരുവശത്ത് ഓരോ ഗോളും, അസിസ്റ്റുമായി സാക്ഷാല്‍ ലയണല്‍ മെസ്സി മിന്നിത്തിളങ്ങിയപ്പോള്‍ മറുവശത്ത് 2 പെനല്‍റ്റികള്‍ സേവ് ചെയ്തുകൊണ്ട് എമിലിയാനോ മാര്‍ട്ടിനെസും കരുത്ത് കാണിച്ചു. ഈയൊരു മിന്നും വിജയത്തോടെ സെമിഫൈനല്‍ യോഗ്യത നേടുവാന്‍ അര്‍ജന്‍്റീനയ്ക്ക് സാധിച്ചു.കളി പലപ്പോഴും പരിക്കനാകുന്ന കാഴ്ചയാണ് മത്സരത്തിലുടനീളം കണ്ടത്.
മൊത്തം 14 യെല്ലോ കാര്‍ഡുകള്‍ റഫറിക്ക് ഈയൊരു മത്സരത്തില്‍ പുറത്തെടുക്കേണ്ടി വന്നു. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ലയണല്‍ മെസ്സി ഒരിക്കല്‍കൂടി മത്സരത്തിലെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു.വരുന്ന ബുധനാഴ്ച പുലര്‍ച്ചെ ക്രൊയേഷ്യയുമായാണ് സെമിയില്‍ സ്കലോണിയും സംഘവും കൊമ്ബുകോര്‍ക്കുക. ബ്രസീലിനെ ഷൂട്ടൗട്ടില്‍ മറികടന്നുകൊണ്ടാണ് ക്രൊയേഷ്യ സെമിയില്‍ പ്രവേശിച്ചത്.