ബെംഗളൂരു: ക്രിക്കറ്റ് ടൂർണമെന്റിനുശേഷം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. വീരസാന്ദ്ര സ്വദേശിയായ ബോഡിബിൽഡർ പ്രശാന്ത് എം (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കെ. ആർ. പുരം സ്വദേശിയും സോഫ്റ്റ്വെയർ ജീവനക്കാരനുമായ റോഷൻ ഹെഗ്ഡെ (37) അറസ്റ്റിലായി.കഴിഞ്ഞ ദിവസമാണ് സംഭവം. ഇലക്ട്രോണിക് സിറ്റിയിലെ എം ഫൈവ് ഇ-സിറ്റി മാളിന് പിന്നിലെ മൈതാനത്തെ ക്രിക്കറ്റ് ടൂർണമെൻ്റിനുശേഷം ഇരുവരും ബിയർ കുടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സിഗരറ്റ് ലൈറ്ററിനെ ചൊല്ലിയുള്ള തർക്കം ഉണ്ടാവുകയും തുടർന്ന് തർക്കം പെട്ടെന്ന് അക്രമാസക്തമാവുകയും ചെയ്തു. ബിയർ കുപ്പികൾ ഉപയോഗിച്ച് ഇരുവരും പരസ്പരം ഏറ്റുമുട്ടി.
വഴക്കിനിടെ, ഹെഗ്ഡെയ്ക്ക് മുറിവേറ്റു. ഹെഗ്ഡെ തന്റെ കാറിൽ രക്ഷപ്പെടുന്നതിനിടെ, പ്രശാന്ത് വാഹനത്തെ പിന്തുടർന്ന് തടയാൻ ശ്രമിക്കുകയും കാറിന്റെ വേഗത കൂട്ടിയാതിനാൽ മരത്തിലിടിച്ചതിനെ തുടർന്നു പ്രശാന്തിന് ഗുരുതരമായി പരുക്കേൽക്കുകയുമായിരുന്നു. ഗുരുതര പരുക്കേറ്റ പ്രശാന്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.റോഡപകടം എന്ന നിലയിൽ പോലീസിന് ആദ്യം വിവരം ലഭിച്ചുവെങ്കിലും പ്രാഥമിക അന്വേഷണത്തിൽ അപകടം മനഃപൂർവമാണെന്നും കൊലപാതകമാണെന്നും കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഹെബ്ബഗോഡി പോലീസ് ഹെഗ്ഡെയെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.