ദില്ലി: ആപ്പിള്‍ ഐഫോണ്‍ അടുത്തതവള വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റവുമായി എന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 14 ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ പുറത്തുവരുന്ന അടുത്ത ഐഫോണ്‍ സംബന്ധിച്ച അഭ്യൂഹമാണ് ഇത്. അടുത്ത ഐഫോണില്‍ ചാര്‍ജിംഗ് പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കും എന്നാണ് വിവരം. ആപ്പിൾ ട്രാക്കർ മാർക്ക് ഗുർമാനാണ് ഈ വിവരം പങ്കുവയ്ക്കുന്നത്.
യുഎസ്‌ബി-സി (സി-ടൈപ്പ്) ചാർജിംഗ് പോർട്ടിന് പകരം ആപ്പിള്‍ ചാര്‍ജര്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ലൈഗന്റിംഗ് പോർട്ടാണ് തങ്ങളുടെ ഐഫോൺ ചാർജ് ചെയ്യുന്നതിനായി ആപ്പിള്‍ ഐഫോണിന് നല്‍കുന്നത്. ഇത് വലിയ ബുദ്ധിമുട്ടാക്കുന്നുവെന്ന് അടുത്തകാലത്ത് ഐഫോണ്‍ പ്രേമികള്‍ തന്നെ പരാതിപ്പെടുന്നുണ്ട്. ഇത്തരം ഒരു അവസ്ഥയില്‍ കൂടിയാണ് ആപ്പിള്‍ പുതിയ ചിന്തയിലേക്ക് നീങ്ങുന്നത് എന്നാണ് വിവരം.
ഐഫോണ്‍ കൂടി സി-ടൈപ്പിലേക്ക് മാറിയാല്‍ ലോകമെമ്പാടുമുള്ള ഫോണുകള്‍ ഏകീകൃത ചാർജിംഗ് പോർട്ട് എന്ന രീതിയിലേക്ക് മാറും. 2024-ഓടെ എല്ലാ പുതിയ ഫോണുകളിലും യുഎസ്ബി-സി പോർട്ടുകൾ വേണമെന്ന യൂറോപ്യൻ യൂണിയന്റെ പുതിയ നിയമവും ആപ്പിളിന് മുകളില്‍ സമ്മര്‍ദ്ദമായി നിലവിലുണ്ട്. ഇത്കൂടി മുന്നില്‍ കണ്ട് പുതിയ യുഎസ്ബി-സി ഫീച്ചർ പരീക്ഷിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്.

അതേ സമയം ഐഫോണ്‍ 15 സംബന്ധിച്ച് മറ്റൊരു സൂചനയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ “പ്രോ മാക്സ്” ആണ് ആപ്പിള്‍ ഐഫോണിന്‍റെ കൂടിയ മോഡല്‍ ഭാവിയില്‍ അതില്‍ നിന്നും മാറി ഒരു ‘അള്‍ട്ര’ മോഡല്‍ കൂടി എത്തുമെന്നാണ് വിവരം. 2019 ൽ ഐഫോൺ 11 സീരീസിലാണ് “പ്രോ മാക്സ്” ബ്രാൻഡിംഗ് ആദ്യമായി ആപ്പിള്‍ അവതരിപ്പിച്ചത്.
ആപ്പിള്‍ ഇതിനകം തങ്ങളുടെ വാച്ചില്‍ അൾട്ര മോഡല്‍ പുറത്തിറക്കിയിട്ടുണ്ട്. സപ്ലൈ ചെയിൻ അനലിസ്റ്റ് റോസ് യംഗ് പറയുന്നതനുസരിച്ച്, എല്ലാ ഐഫോൺ 15 മോഡലുകളിലും ‘ഡൈനാമിക് ഐലൻഡ്’ ഫീച്ചർ എത്തും. “അൾട്രാ”യ്ക്ക് പ്രത്യേകമായി ഒരു പെരിസ്കോപ്പ് ലെൻസ് (6x അല്ലെങ്കിൽ 5x) ഉണ്ടായിരിക്കുമെന്ന് മറ്റൊരു ആപ്പിള്‍ അനലിസ്റ്റായ മിംഗ്-ചി കുവോ അഭിപ്രായപ്പെടുന്നു. കൂടാതെ, മൂന്ന്-നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന മെച്ചപ്പെട്ട ബാറ്ററി ലൈഫുമായി അൾട്രാ നല്‍കും എന്നാണ് ഇദ്ദേഹം പങ്കുവയ്ക്കുന്ന അഭ്യൂഹം.
ഇനി ഹയർ സെക്കന്‍ററി ജയിച്ചാല്‍ ഡ്രൈവിംഗ് ലൈസൻസിന് ലേണേഴ്സ് വേണ്ട; റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്തകം
തിരുവനന്തപുരം: ഹയർ സെക്കന്ററി വിദ്യാർഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് റോഡ് നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി പ്രകാശനം സെപ്റ്റംബർ 28 ന് പ്രകാശനം ചെയ്യും. സെക്രട്ടേറിയറ്റിലെ പി.ആർ. ചേമ്പറിലായിരിക്കും പ്രകാശന ചടങ്ങ്.
റോഡ് നിയമങ്ങൾ, മാർക്കിംഗുകൾ, സൈനുകൾ എന്നിവയും വാഹന അപകട കാരണങ്ങളും നിയമപ്രശ്‌നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഹയർ സെക്കന്ററി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പുസ്തകം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നതിനാൽ ഹയർ സെക്കന്ററി പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് നേടാൻ പ്രായപൂർത്തിയാകുമ്പോൾ പ്രത്യേക ലേണേഴ്‌സ് ലൈസൻസ് എടുക്കേണ്ടി വരില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരത്തിൽ രാജ്യത്തുതന്നെ ആദ്യമായി തയ്യാറാക്കിയിട്ടുള്ള പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അദ്ധ്യാപകർക്ക് നൽകുന്നതിനും മോട്ടോർ വാഹന വകുപ്പ് സംവിധാനം ഒരുക്കും.