ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷത്തില്‍ സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന് ഇറാൻ. ഇറാന്റെ സൗഹൃദ സന്ദേശത്തെ ട്രംപ് ‘കൊന്നു’ എന്നാണ് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുടെ ആരോപണം.ഇറാനെ ആക്രമിക്കാന്‍ അയല്‍ രാജ്യങ്ങളെ ഉപയോഗിക്കരുത് എന്നായിരുന്നു ഇറാന്റെ ആവശ്യം. ഇത് ട്രംപ് ലംഘിച്ചെന്നാണ് ഇറാന് ആരോപിക്കുന്നത്. സംഘർഷം അവസാനിപ്പിക്കാൻ ഉള്ള സന്ദേശം ആണ് ഇറാൻ പ്രസിഡന്റ് നല്‍കിയത് .

അമേരിക്കയെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തടയണം എന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തിരിച്ചടി തുടരും. തങ്ങളുടെ മണ്ണ് അമേരിക്കയ്ക്ക് നല്കരുതെന്നു ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.അമേരിക്കൻ സൈനികർ ഇറാന്റെ പിടിയില്‍ ആയെന്ന് ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലറിജാനി. മരണപ്പെട്ട അമേരിക്കൻ സൈനികരുടെ യഥാർത്ഥ കണക്ക് അമേരിക്ക പറയുന്നില്ല എന്നും അലി ലറിജാനി ആരോപിച്ചു. സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് പശ്ചിമേഷ്യൻ സംഘർഷം എട്ട് ദിവസം പിന്നിട്ടപ്പോള്‍ ഇറാൻ നടത്തിയിട്ടുള്ളത്. ശനിയാഴ്ച ഇറാനിലെ ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് അലി ലറിജാനിയുടെ ഗുരുതര ആരോപണം.ഇസ്ലാമിക് റിപബ്ലിക് ട്രംപിനെ വെറുതെ വിടില്ലെന്നും അലി ലറിജാനി കൂട്ടിച്ചേർത്തു. വെനസ്വേലയോട് ചെയ്തത് ഇറാനോട് ചെയ്യാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ട്രംപെന്നുമാണ് അലി ലറിജാനി വിമർശിക്കുന്നത്. ഇറാന്റെ പരമോന്നത നേതാവിനെയും ആയിരത്തിലേറെ സാധാരണക്കാരെയും കൊലപ്പെടുത്തിയതിന് ട്രംപിനെ വെറുതെ വിടില്ലെന്നും ഔദ്യോഗിക ടെലിവിഷനിലൂടെ അലി ലറിജാനി വിശദമാക്കിയത്.