കണ്ണൂർ ∙ മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ ‘കാപ്പ’ (ഗുണ്ടാ ആക്ട്) ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണു നടപടിയെന്നു പൊലീസ് പറഞ്ഞു. ആകാശിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റിലായി. ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ പരാതിയിൽ ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകനെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നതിനു മട്ടന്നൂർ പൊലീസും കേസ് റജിസ്റ്റർ ചെയ്തിരുന്നു.
സ്ത്രീത്വത്തെ ഫെയ്സ്ബുക്കിൽ അപമാനിച്ചുവെന്ന കേസിൽ, ആകാശ് തില്ലങ്കേരി കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങി. ആകാശ് ഉൾപ്പെടെയുള്ളവർക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഷുഹൈബ് വധം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിനു തൊട്ടുപിറകെയാണു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്.
മാർച്ച് ഒന്നുമുതൽ ദീർഘദൂര സ്വകാര്യ ബസുകളില്ല – ലോങ്ങ് റൂട്ടുകൾ ഇനി കെഎസ്ആർടിസി വാഴും
സംസ്ഥാനത്ത് 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ താൽക്കാലിക പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന ഗതാഗത വകുപ്പിന്‍റെ തീരുമാനം മാർച്ച് ഒന്നിന്നിലവിൽ വരും. കെ.എസ്.ആർ.ടി.സിക്ക് ഗുണകരവും യാത്രക്കാർക്കും സ്വകാര്യ ബസുടമകൾക്കും തിരിച്ചടിയുമായേക്കാവുന്ന തീരുമാനം പിൻവലിപ്പിക്കാൻ വൻസമ്മർദമാണ് ഗതാഗത വകുപ്പിനുമേലുള്ളത്. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിന് മേൽ സർവിസ് നടത്താൻ അനുമതി നൽകേണ്ടെന്ന തീരുമാനം 2014 ലാണ് ഹൈകോടതി നിർദേശപ്രകാരം സർക്കാർ എടുക്കുന്നത്.
സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റുനൽകാൻ കേരള മോട്ടോർ വാഹന ചട്ടങ്ങൾ അനുവദിക്കുന്നില്ല.പിന്നീട്, 2022 ഒക്ടോബറിൽ റൂട്ട് ദേശസാത്കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലെ കാലതാമസവും ഗതാഗത ക്ലേശവും പരിഗണിച്ച് 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് നാലു മാസത്തേക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കുകയായിരുന്നു. ഇതിന്‍റെ കാലാവധിയാണ് 2023 ഫെബ്രുവരി 28ന് അവസാനിക്കുന്നത്.