ബെംഗളൂരു: ബെംഗളൂരുവില്‍ ടെക്കി ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എഐ കാരണം ജോലി നഷ്ടപ്പെട്ടതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.ഹൈദരാബാദില്‍ നിന്ന് അടുത്തിടെ താമസം മാറിയ 32കാരനായ ഭാനു ചന്ദർ റെഡ്ഡി, ഭാര്യ ബീബി ഷാസിയ സിറാജ് എന്നിവരാണ് ജീവനൊടുക്കിയത്. കൊത്തനൂർ പ്രദേശത്തെ അപ്പാർട്ട്മെന്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഭർത്താവ് വീട്ടില്‍ മരിച്ചതിന് അരമണിക്കൂർ തികയും മുമ്പേ ഭാര്യയും കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ 7.30 ഓടെ 31 കാരിയായ ബീബി ഷാസിയ രാത്രി ഷിഫ്റ്റില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോള്‍, ഭർത്താവ് കോളുകള്‍ക്ക് മറുപടി നല്‍കിയില്ല. അവള് ഉടൻ തന്നെ അലാറം മുഴക്കി കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരെ വിളിച്ച് കിടപ്പുമുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്ന് അറിയിച്ചു. ഗാർഡുകള്‍ വാതില്‍ തകർത്തപ്പോള്‍ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തി. മേശയില്‍ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഭാനു ചന്ദർ റെഡ്ഡി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് വെറും ഇരുപത് മിനിറ്റുകള്‍ക്ക് ശേഷം, ഷാസിയ അപ്പാർട്ട്മെന്റിന്റെ 18-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി.
എഐ കാരണം 80 ലക്ഷം രൂപയുടെ പാക്കേജ് ജോലി നഷ്ടപ്പെട്ടതാണ് ഇവരെ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടതെന്ന് പറയുന്നു. ആത്മഹത്യാക്കുറിപ്പില്‍, ഭാനു ചന്ദർ റെഡ്ഡി തന്റെ മാനസിക സമ്മർദ്ദത്തിന് കാരണം ജോലി നഷ്ടമാണെന്ന് വ്യക്തമാക്കി. ഏകദേശം 80 ലക്ഷം രൂപയുടെ പാക്കേജ് അദ്ദേഹത്തെ തേടിയെത്തി. ദമ്പതികള്‍ക്ക് അമേരിക്കയില്‍ ഒരു വീട് പോലും സ്വന്തമായിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. തെലങ്കാനയില്‍ തന്റെ കുടുംബത്തിനായി അദ്ദേഹം മറ്റൊരു വീട് നിർമ്മിച്ചതായും പറയുന്നു. എന്നാല്‍ എഐ കാരണം ജോലി നഷ്ടപ്പെട്ടതോടെ ജീവിതം തകിടം മറിഞ്ഞു. മറ്റൊരു ജോലി കണ്ടെത്താൻ കഴിയാതെ വന്നതോടെ സമ്മർദ്ദത്തിലായി.ഷാസിയയ്ക്ക് ഐബിഎമ്മില്‍ മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്പനിയില്‍ ജോലി ലഭിച്ചതിനെത്തുടർന്ന് ഏകദേശം എട്ട് മാസം മുമ്പ് ദമ്പതികള്‍ ബെംഗളൂരുവിലേക്ക് താമസം മാറി. യുഎസില്‍ ജോലി നഷ്ടപ്പെട്ട റെഡ്ഡി ഇന്ത്യയിലേക്ക് മടങ്ങി പുതിയ ജോലി കണ്ടെത്താൻ ശ്രമിച്ചിരുന്നു. ദമ്പതികളുടെ വിവാഹിതരായി രണ്ടര വർഷമായെങ്കിലും റെഡ്ഡിയുടെ കുടുംബത്തിന് മാത്രമേ ഈ ബന്ധത്തെക്കുറിച്ച് അറിയൂ. ഷാസിയ സിറാജ് വിവാഹത്തെക്കുറിച്ച് തന്റെ കുടുംബത്തെ അറിയിച്ചിരുന്നില്ല. ദമ്പതികള്‍ ആദ്യം ഹൈദരാബാദില്‍ താമസിച്ചുവെങ്കിലും ബന്ധുക്കളില്‍ നിന്ന് വിവാഹം രഹസ്യമായി സൂക്ഷിക്കാനായി ബെംഗളൂരുവിലേക്ക് താമസം മാറി. തനിസാന്ദ്ര മെയിൻ റോഡിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ടവർ 6 ന്റെ എട്ടാം നിലയിലാണ് താമസിച്ചിരുന്നത്.