മൈസൂരു : വാഹനസൗകര്യമില്ലാത്തതിനാൽ ദളിത് വയോധികയെ ആശുപത്രിയിലെത്തിച്ചത് ചുമലിൽത്താങ്ങി. ചാമരാജ്നഗർ ജില്ലയിലെ ഹനൂർ താലൂക്കിൽ ആദിവാസിഗ്രാമമായ ഇന്ദിഗനാഥ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗ്രാമത്തിലെ ദളിത് കോളനിയിൽ മകൻ മദഗൗഡയുടെ വീട്ടിൽ താമസിച്ചിരുന്ന ദുണ്ടമ്മയ്ക്കാണ് വ്യാഴാഴ്ച വൈകീട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഗ്രാമത്തിൽ വാഹനസൗകര്യമില്ലാത്തതിനാൽ ഇവരെ തുണിയിൽക്കിടത്തി രണ്ടുപേർ ചുമന്ന് എട്ടുകിലോമീറ്റോളം നടന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗ്രാമവാസികൾ പകർത്തിയ വീഡിയോദൃശ്യം സാമൂഹികമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു. കാട്ടുവഴിയിലൂടെ നടന്ന് മഹാദേശ്വര ബേട്ട പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചാണ് ചികിത്സനൽകിയത്. ഇവർ സുഖംപ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
വാഹനസൗകര്യമില്ലാത്തതിനാൽ ഗ്രാമത്തിലെ വിദ്യാർഥികൾ ഏറെദൂരം നടന്നാണ് സ്കൂളിലും പോകുന്നത്. വനംവകുപ്പുമായി സഹകരിച്ച് ജില്ലാഭരണകൂടം ഗ്രാമത്തിലേക്ക് ദിവസവും മുൻപ് മൂന്ന് ജീപ്പ് സർവീസ് നടത്തിയിരുന്നെങ്കിലും ആറുമാസം മുൻപ് അതും നിലച്ചു.സംഭവത്തിൽ വനംവകുപ്പിനോട് ഗ്രാമവാസികൾ ഒട്ടേറെത്തവണ പരാതിനൽകിയിട്ടും ഫലമുണ്ടായില്ല. അടിസ്ഥാനസൗകര്യങ്ങൾ ആവശ്യപ്പെട്ട് ഗ്രാമവാസികൾ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. തുടർന്ന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാഭരണകൂടം വാഗ്ദാനംചെയ്തെങ്കിലും അതൊന്നും ഫലംകണ്ടില്ല.