മലയാള സിനിമയെ പുകഴ്ത്തിയും മാതൃഭാഷയായ കന്നഡയിലിറങ്ങുന്ന ചിത്രങ്ങളെ വിമര്‍ശിച്ചും നടിയും കോൺഗ്രസ് നേതാവുമായ രമ്യ. വ്യാഴാഴ്ച ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘സിനിമയിലെ സ്ത്രീകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ കന്നഡ സിനിമയുടെ അവസ്ഥയെക്കുറിച്ചുള്ള തന്‍റെ ആശങ്കകൾ രമ്യ പ്രകടിപ്പിച്ചു.
മലയാള സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ, കന്നഡ സിനിമകളിൽ സ്ത്രീകൾക്ക് വൈവിധ്യമാർന്നതും അർത്ഥവത്തായതുമായ വേഷങ്ങളുടെ അഭാവം അവർ ചൂണ്ടിക്കാട്ടി.”മലയാള സിനിമ സ്ത്രീകൾക്ക് വേണ്ടി നിരവധി നല്ല വേഷങ്ങൾ നൽകുന്നുണ്ട്. പക്ഷേ ദുഃഖകരമെന്നു പറയട്ടെ, കന്നഡ സിനിമ ഇപ്പോഴും പിന്നിലാണ്,” രമ്യ കൂട്ടിച്ചേര്‍ത്തു. “ഒരു നായകന്‍റെ സിനിമയിൽ വെറുമൊരു നിഴലായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല—20 വർഷം മുമ്പ് ഞാൻ അങ്ങനെ ചെയ്തിരുന്നു, ഇപ്പോഴും ഒന്നും മാറിയിട്ടില്ല.
ഇനി കുറച്ച് രംഗങ്ങളിലോ, രണ്ട് കോമഡി സീക്വൻസുകളിലോ, പാട്ടുകളിലോ മാത്രം പ്രത്യക്ഷപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല”. കന്നഡ ചലച്ചിത്ര നിർമാതാക്കളോട് മലയാള സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ അവർ ആവശ്യപ്പെട്ടു, സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യമുള്ള വേഷങ്ങൾ നൽകുന്ന കഥകൾ കന്നഡയിൽ ഇനി ഉണ്ടാവട്ടെ എന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കന്നഡ സിനിമകളിൽ പുരുഷാധിപത്യ സ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നതിനെയും രമ്യ വിമർശിച്ചു.“നമ്മുടെ ചലച്ചിത്ര നിർമാതാക്കൾ ദുർബലതയെ ബലഹീനതയുമായി താരതമ്യം ചെയ്യുകയും യഥാർഥ കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു.പക്ഷേ മലയാള സിനിമ ഇത് നന്നായി ചെയ്യുന്നു. സ്ത്രീകൾ നയിക്കുന്ന കഥകൾക്ക് സമൂഹത്തെ കൂടുതൽ സഹാനുഭൂതിയുള്ളതാക്കാൻ കഴിയും. ശക്തയായ ഒരു സ്ത്രീ കഥാപാത്രം ഒരു പൊലീസ് ഉദ്യോഗസ്ഥയോ യോദ്ധാവോ ആകണമെന്നില്ല – സ്ത്രീകൾ പല തരത്തിലും പ്രതിരോധശേഷിയുള്ളവരാണ്, അവരുടെ ശക്തി കൂടുതൽ താരതമ്യപ്പെടുത്താവുന്ന ആഖ്യാനങ്ങളിലൂടെ പ്രദർശിപ്പിക്കണം ”.
കൂടുതൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾക്കായി വാദിക്കുമ്പോൾ തന്നെ, അഭിമുഖീകരിക്കേണ്ടി വരുന്ന സാമ്പത്തിക വെല്ലുവിളിയെയും അവര്‍ ചൂണ്ടിക്കാട്ടി. തിയറ്ററുകളിൽ ഇത്തരം സിനിമകളെ പിന്തുണയ്ക്കേണ്ട ഉത്തരവാദിത്തം പ്രേക്ഷകരിലും പ്രത്യേകിച്ച് സ്ത്രീകളിലും ഉണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു.പുരുഷ നിർമാതാക്കൾ ഇത്തരം പദ്ധതികൾക്ക് പിന്തുണ നൽകുന്നത് വരെ സ്ത്രീകൾ എന്തിനാണ് കാത്തിരിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ, രമ്യ സ്വന്തം അനുഭവത്തിലേക്ക് വിരൽ ചൂണ്ടി. “2023-ൽ ഞാൻ നിർമിച്ച സ്വാതി മുത്തിന മലെ ഹനിയേ എന്ന ചിത്രം സ്ത്രീ കേന്ദ്രീകൃതമായിരുന്നു. അത് നിരവധി അവാർഡുകൾ നേടി, പക്ഷേ വാണിജ്യപരമായി വിജയിച്ചില്ല. എത്ര സ്ത്രീകൾ തിയറ്ററുകളിൽ ഇതിനെ പിന്തുണയ്ക്കാൻ എത്തി?” കന്നഡ സിനിമയിൽ മാറ്റം വരുത്താൻ ശക്തമായ പ്രേക്ഷക പിന്തുണയുടെ ആവശ്യകത അവർ എടുത്തുകാണിച്ചുകൊണ്ട് ചോദിച്ചു.
നേരത്തെ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും മലയാള സിനിമയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞിരുന്നു. പുതുമയുള്ളതും പരീക്ഷണാത്മകവുമായ ആഖ്യാനങ്ങൾ പ്രദർശിപ്പിക്കുന്ന മഞ്ഞുമ്മേൽ ബോയ്സ് പോലുള്ള സിനിമകൾ ഒരിക്കലും ബോളിവുഡില്‍ നിന്നുണ്ടാകുന്നില്ലെന്നും വിജയിച്ചാല്‍ പകരം റീമേക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.