ബെംഗളൂരു:ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രമുഖ കന്നഡ നടി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മോഹൻ റാവു എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിലാണ് നടി ബിന്ദു, കാമുകൻ വിനയ്, ഇവരുടെ കൂട്ടാളി ധനുഷ് എന്നിവർ പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.

വിനയുമായി ബിന്ദു വിവാഹം കഴിക്കുന്നത് മോഹൻ റാവു തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഫെബ്രുവരി 19 നാണ് മോഹൻ റാവുവിനെ ഇവർ കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. വിനയ് ഇയാളെ കത്തികൊണ്ട് കുത്തുകയും തുടർന്ന് മൂന്ന് പേരും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.ഫെബ്രുവരി 28 നാണ് മഞ്ജുനാഥ നഗറിലെ വാടകവീട്ടില്‍ മോഹൻ റാവുവിന്റെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ളതിനാല്‍ മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കി.കന്നഡ സിനിമാ രംഗത്ത് സജീവമായ നടിയാണ് അറസ്റ്റിലായ ബിന്ദു. ഭജ്റംഗി, പൊലീസ് ക്വാർട്ടേഴ്സ്, കാലഭൈരവ തുടങ്ങി നിരവധി കന്നഡ ചിത്രങ്ങളില്‍ ഇവർ വേഷമിട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.