Home Featured കര്‍ണാടക:വിദ്യാര്‍ത്ഥിയെ തീവ്രവാദി എന്ന് വിളിച്ച പ്രൊഫസര്‍ക്കെതിരെ നടപടി

കര്‍ണാടക:വിദ്യാര്‍ത്ഥിയെ തീവ്രവാദി എന്ന് വിളിച്ച പ്രൊഫസര്‍ക്കെതിരെ നടപടി

by കൊസ്‌തേപ്പ്

പഠിപ്പിക്കുന്നതിനിടെ മുസ്ലീം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച കോളേജ് അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് അധികൃതര്‍. വിഷയം വിവാദമായതിനെ തുടര്‍ന്നാണ് നടപടി. ക്ലാസില്‍ പഠിപ്പിക്കുന്നതിനിടെ അദ്ധ്യാപകന്‍ മുസ്ലീം വിദ്യാര്‍ഥിയെ തീവ്രവാദി (കസബ്) എന്ന് വിളിയ്ക്കുകയായിരുന്നു. അജ്മല്‍ കസബ് 2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണ സമയത്ത് പിടിക്കപ്പെട്ട ഒരു പാക്കിസ്ഥാന്‍ ഭീകരനായിരുന്നു. ഇയാളുടെ പേരാണ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ വിളിച്ചത്.

അദ്ധ്യാപകന്‍ നടത്തിയ അധിക്ഷേപത്തിന് വളരെ സൗമ്യമായ ഭാഷയില്‍ വിദ്യാര്‍ഥി പ്രതികരിയ്ക്കുന്നത് വീഡിയോയില്‍ കാണാം. ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ വീഡിയോയില്‍, “ഒരു മുസ്ലീമായിരിക്കുന്നതും എല്ലാ ദിവസവും ഇത്തരത്തില്‍ അധിക്ഷേപം നേരിടുന്നതും ഒരു തമാശയല്ല” എന്ന് വിദ്യാര്‍ത്ഥി പ്രതികരിയ്ക്കുന്നത് കേള്‍ക്കാം.

“നിങ്ങള്‍ നിങ്ങളുടെ മകനോട് ഇങ്ങനെ സംസാരിക്കുമോ? അവനെ തീവ്രവാദി എന്ന് വിളിക്കുമോ? ഇത്രയധികം ആളുകളുടെ മുന്നില്‍ വെച്ച്‌ എങ്ങിനെ പറയാന്‍ കഴിയും? നിങ്ങള്‍ ഒരു പ്രൊഫസറാണ്, പഠിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്നെ തീവ്രവാദി എന്ന് വിളിക്കാന്‍ കഴിയില്ല”, വിദ്യാര്‍ത്ഥി പ്രൊഫസറോട് പറഞ്ഞു,

തന്‍റെ തെറ്റ് മനസിലാക്കിയ പ്രൊഫസര്‍ ഉടന്‍ തന്നെ ക്ഷമ ചോദിയ്ക്കുകയും വിദ്യാര്‍ഥികള്‍ തനിക്ക് മക്കളെപ്പോലെയാണ് എന്നും വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍, ഒരു അദ്ധ്യാപകന്‍ ഇത്തരത്തില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ തമാശയല്ല എന്ന് വിദ്യാര്‍ഥി പറയുകയുണ്ടായി.

പിന്നീട്, വിഷയം വിവാദമാവുകയായിരുന്നു. വിഷയത്തില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പരസ്യ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടു. വിദ്യാര്‍ത്ഥിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും പ്രൊഫസര്‍ ക്കെതിരെ പരാതി നല്‍കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവാദമായത്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിഷേധം ശാന്തമാകാത്ത സാഹചര്യത്തില്‍ കോളേജ് അധികൃതര്‍ പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു.

വീഡിയോയില്‍ വിദ്യാര്‍ത്ഥിയെ തീവ്രവാദി എന്നാണ് പ്രൊഫസര്‍ അഭിസംബോധന ചെയ്യുന്നത്. മുംബൈ ഭീകരാക്രമണത്തിന്‍റെ വാര്‍ഷികമായ നവംബര്‍ 26 ന് മണിപ്പാലിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് സംഭവം നടക്കുന്നത്.

അതേസമയം, സംഭവം വിവാദമായതോടെ അദ്ധ്യാപകനെതിരെ കോളെജ് അധികൃതര്‍ നടപടി ആരംഭിച്ചതായി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരിയ്ക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് അത്തരം പെരുമാറ്റത്തെ അംഗീകരിക്കുന്നില്ലെന്നും ഈ സംഭവം കോളേജിന്‍റെ നയങ്ങളും നിയമങ്ങളും അനുസരിച്ച്‌ കൈകാര്യം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ശല്യപ്പെടുത്തുന്ന ഫോണ്‍വിളികളും മെസേജുകളും തടയാന്‍ നടപടികളുമായി ട്രായ്

ന്യൂഡല്‍ഹി: ശല്യപ്പെടുത്തുന്നതും അനാവശ്യവുമായ ഫോണ്‍ വിളികളും മെസേജുകളും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).

രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്ററുകളില്‍ നിന്നുള്ള സ്പാം സന്ദേശങ്ങളും കോളുകളും സംബന്ധിച്ച്‌ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് നീക്കം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), മെഷീന്‍ ലേണിങ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം എന്നിവയുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്ററുകളില്‍ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാനാണ് നടപടി കൈക്കൊള്ളുക. അനാവശ്യ കോളുകളും സന്ദേശങ്ങളും സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് കാരണമാകുന്നതിനാല്‍ ട്രായ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയും ചേര്‍ന്ന് ഇവ തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതി രൂപീകരിക്കാന്‍ തീരുമാനമായി.

2018ലെ നിയന്ത്രണചട്ടത്തിന്റെ ഭാഗമായി ബ്ലോക്‌ചെയിന്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റര്‍ബ്ഡ് ലെഡ്ജര്‍ ടെക്‌നോളജി’ (ഡി.എല്‍.ടി) സംവിധാനം കര്‍ശനമാക്കും. എല്ലാ വാണിജ്യസ്ഥാപനങ്ങളും ടെലിമാര്‍ക്കറ്റുകാരും ഡി.എല്‍.ടി.യില്‍ രജിസ്റ്റര്‍ ചെയ്യുകയും ഫോണ്‍ വിളിക്കാനും സന്ദേശമയക്കാനും ഉപഭോക്താവിന്റെ അനുമതി വാങ്ങുകയും വേണമെന്നാണ് വ്യവസ്ഥ. ഉപഭോക്താവിന് സൗകര്യപ്രദമായ ദിവസവും സമയവും നോക്കി മാത്രമേ സന്ദേശങ്ങള്‍ അയക്കാനും ഫോണ്‍ ചെയ്യാനും പാടുള്ളൂ. രണ്ടരലക്ഷം സ്ഥാപനങ്ങള്‍ ഡി.എല്‍.ടി പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group