രാജാക്കാട്: “ഒരു ലീറ്റർ കള്ള് കുടിക്കണമെന്നുണ്ടായിരുന്നു സാറേ. അതു കഴിഞ്ഞ് കീഴടങ്ങാൻ തീരുമാനിച്ചതാണ്. പക്ഷേ, ഒന്നും നടന്നില്ല…” പൊലീസ് കസ്റ്റഡിയിൽ നിന്ന് പൊന്മുടി വനത്തിലേക്ക് മുങ്ങിയ ശേഷം പിടിയിലായ കൊലപാതകക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോൻ (44) ഇന്നലെ തന്നെ പിടികൂടിയ ഉദ്യോഗസ്ഥരോടു പറഞ്ഞത് ഇങ്ങനെയാണ്. ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ വെട്ടിച്ചു കടന്നുകളഞ്ഞത്.
2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു ജോമോൻ. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോനെ ബുധനാഴ്ച വൈകുന്നേരമാണു പ്രായമായ മാതാപിതാക്കളെ കാണാൻ പൊലീസ് സംരക്ഷണത്തിൽ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നാണ് 2 പൊലീസുകാരെ വെട്ടിച്ച് പൊന്മുടി വനത്തിലേക്ക് ജോമോൻ കടന്നുകളഞ്ഞത്.
മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെ 11 വരെയും തിരച്ചിൽ നടത്തി. രാത്രി മുഴുവൻ പൊന്മുടി ക്യാച്മെന്റ് ഏരിയയിൽ കഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ പൊലീസ് കണ്ടെത്തിയത്.
21കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം തട്ടി; യൂട്യൂബർ ദമ്പതിമാർക്കെതിരെ കേസ്
ദില്ലി: 21കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി യൂട്യൂബർമാരായ ദമ്പതികൾ 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വ്യാജ ബലാത്സംഗ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ യുവാവിൽ നിന്ന് പണം ഈടാക്കിയത്. സംഭവത്തെ തുടർന്ന് ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന യൂട്യൂബർ ദമ്പതികൾക്കെതിരെ കേസെടുത്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചു. ഒരു പരസ്യ ഏജൻസി നടത്തുന്ന യുവാവാണ് തട്ടിപ്പിനിരയായത്.
ഓഗസ്റ്റിൽ പരാതി നൽകിയിരുന്നുവെങ്കിലും ദമ്പതികൾ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നതിനാൽ അറസ്റ്റ് നടന്നില്ല. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്. സെക്ടർ 50 പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതികളെ പിടികൂടാൻ റെയ്ഡ് നടത്തുകയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജോലിയുമായി ബന്ധപ്പെട്ടാണ് ദില്ലിയിലെ ഷാലിമാർബാഗ് നിവാസിയായ നാംറ ഖാദിർ എന്ന സ്ത്രീയുമായി ബാദ്ഷാപൂർ സ്വദേശിയും പരാതിക്കാരനുമായ യുവാവ് പരിചയപ്പെടുന്നത്. പിന്നീട് സോഹ്ന റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽവെച്ച് സംസാരിക്കാൻ ക്ഷണിച്ചു. മനീഷ് ബെനിവാൾ (വിരാട്) എന്ന യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി യുവതിക്ക് 2.50 ലക്ഷം രൂപ നൽകി. എന്നാൽ, പണം തിരികെ ചോദിച്ചപ്പോൾ യുവതി തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും പരാതിക്കാരി പറഞ്ഞു.
തുടർന്ന് ഇവർ സുഹൃത്തുക്കളായി. യുവതിക്കും യുവാവിനുമൊപ്പം നിരവധി രാത്രികൾ ചെലവഴിച്ചുവെന്നും ഇതിനിടെ ദമ്പതികൾ തന്റെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്തെന്നും യുവാവ് പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങിയെന്നും പലപ്പോഴായി 80 ലക്ഷത്തിലധികം യുവതി തട്ടിയെന്നും ഇയാൾ ആരോപിച്ചു.
പൊലീസിൽ പരാതിപ്പെട്ടാൽ ബലാത്സംഗ പരാതി നൽകുമെന്നും ഇവർ ഭീഷണിപ്പെടുത്തി. പരാതിയെ തുടർന്ന് ഒക്ടോബർ 10 ന് പൊലീസ് ദമ്പതികൾക്ക് നോട്ടീസ് അയച്ചെങ്കിലും ഇടക്കാല ജാമ്യത്തിനായി അവർ ഗുരുഗ്രാം കോടതിയെ സമീപിച്ചു. ഐപിസി സെക്ഷൻ 388, 328, 406, 506, 34 പ്രകാരമാണ് കേസെടുത്തത്.