രണ്ടു മാസം മുമ്ബ്, ബംഗളൂരു നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ താജ് വെസ്റ്റ് എന്‍ഡിലെ ലോബിയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മോഹവുമായി പന്ത്രണ്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ ഇരിക്കുന്നു.കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി റണ്‍ദീപ് സിങ് സുര്‍ജേവാല ഇവിടെയാണ് തങ്ങുന്നത്. ഇതിനിടെ തന്‍റെ പഴയ കാര്‍ ഹോട്ടലിനു മുന്നില്‍ നിര്‍ത്തി, കണ്ണടയും കുറ്റി താടിയുമുള്ള 40 വയസ്സ് തോന്നിക്കുന്ന, ചീകാത്ത മുടിയുമായി ഒരാള്‍ ഹോട്ടലിന്റെ ലോബിയില്‍ കാത്തുനിന്നവരുടെ ഇടയിലൂടെ സുര്‍ജേവാലയെ കാണാനെത്തുന്നു.
അതാണ് സുനില്‍ കനുഗോലു, സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ അട്ടിമറി ജയം ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിച്ച മുഖ്യ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍.എന്നും തിരശ്ശീലയുടെ പിന്നില്‍ നില്‍ക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അധികം സംസാരിക്കാത്ത, കേള്‍ക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന, പബ്ലിസിറ്റിയോ, ബഹുമതികളോ ആഗ്രഹിക്കാത്ത അന്തര്‍മുഖനായ വ്യക്തി. പലരും ആദ്യമായിട്ടായിരിക്കും ഇദ്ദേഹത്തെ കേള്‍ക്കുന്നതും അറിയുന്നതും. തെരഞ്ഞെടുപ്പു കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് ഉപദേശിക്കുന്ന കോണ്‍ഗ്രസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് ഇന്ന് സുനില്‍ കനുഗോലു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ വന്‍വിജയത്തിനു പിന്നില്‍, കര്‍ണാടക പി.സി.സി അധ്യക്ഷനോടൊപ്പം കനുഗോലുവിനോടും പാര്‍ട്ടി കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷമാണ് ന്യൂഡല്‍ഹിയിലെ ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ച് അദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേരുന്നത്. സ്ട്രാറ്റജി വകുപ്പിന്‍റെ മേധാവിയായി ചുമതലയേറ്റതിനു പിന്നാലെ കര്‍ണാടകയില്‍ 2023 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി. കനുഗോലു കോണ്‍ഗ്രസിനൊപ്പം ചേരുമ്ബോള്‍, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു, പക്ഷേ, അതിനൊരു ദിശയില്ലായിരുന്നു.
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പൂര്‍ണ പിന്തുണയോടെ എത്തിയ അദ്ദേഹം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കുകയും ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കാന്‍ ലക്ഷ്യമിട്ട് വിദഗ്ധരുടെ പ്രത്യേക സംഘത്തെ ഉള്‍പ്പെടുത്തി ഒരു ടീം ഉണ്ടാക്കുകയും ചെയ്തു. അപകടം മണത്തറിഞ്ഞ, കനുഗോലുവുമായി മുന്‍ പരിചയമുണ്ടായിരുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, അദ്ദേഹത്തെ ബി.ജെ.പി പാളയത്തിലെക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. അഭ്യര്‍ഥന നിരസിച്ച കനുഗോലു, കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിലാണ് തനിക്ക് വിശ്വാസമെന്നും വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയുടെ തന്ത്രങ്ങള്‍ മെനയുന്നതിലും അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു.കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങളെ ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന്‍റെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു.ദിവസം 20 മണിക്കൂര്‍ ജോലിദിവസം 20 മണിക്കൂറാണ് കോണ്‍ഗ്രസിന്‍റെ വിജയത്തിനായി കനുഗോലു പണിയെടുത്തത്. ഒരുദിവസം പോലും അവധിയെടുത്തില്ല. പലപ്പോഴും അന്തര്‍മുഖനായി ഇരിക്കാനായിരുന്നു കനുഗോലുവിന് ഇഷ്ടം.
പൊതുസ്ഥലത്തെ ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. ‘അത് എപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. എന്റെ ശൈലി ലളിതമാണ്. നമുക്ക് ജയിക്കണം. എനിക്ക് പബ്ലിസിറ്റിയോ, ബഹുമതികളോ ആവശ്യമില്ല. ഞാന്‍ ആരാണെന്ന് കാര്യമുള്ളവര്‍ക്ക് അറിയാം. മറ്റുള്ളവരെക്കുറിച്ച് എനിക്ക് ആശങ്കയില്ല’ -കനഗോലു പറയുന്നു.സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടിയ അട്ടിമറി ജയത്തോടെ കനഗോലു, പാര്‍ട്ടിയില്‍ തന്‍റെ സ്ഥാനം കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയാണ്.
ഈ വര്‍ഷം തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഇദ്ദേഹത്തിന്‍റെ തന്ത്രങ്ങളെ തന്നെ ആശ്രയിക്കാനാണ് സാധ്യത കൂടുതല്‍. കര്‍ണാടകയിലെ ബെള്ളാരി സ്വദേശിയാണ് കനുഗോലു. വളര്‍ന്നതും പഠിച്ചതും ചെന്നൈയിലാണ്. യു.എസിലാണ് ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, ഗുജറാത്തില്‍ രാഷ്ട്രീയ തന്ത്രങ്ങളില്‍ ഏര്‍പ്പെടുകയും അസോസിയേഷന്‍ ഓഫ് ബില്യണ്‍ മൈന്‍ഡ്സിന്‍റെ (എ.ബി.എം) നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളായിരുന്നു.
2017ന്റെ തുടക്കത്തില്‍ നടന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ കനുഗോലുവാണ് ബി.ജെ.പിയുടെ പ്രചാരണ വിഭാഗം കൈകാര്യം ചെയ്തത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ പ്രചാരണത്തിന് മേല്‍നോട്ടം വഹിച്ചു. ആ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 39 സീറ്റുകളില്‍ 38 എണ്ണവും നേടി. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.