ബെംഗളൂരു: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരേ സംസ്ഥാനത്ത് കരിദിനമാചരിച്ച് എ.എ.പി. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിലും മൈസൂരു, ഹുബ്ബള്ളി നഗരങ്ങളിലും വിവിധ ജില്ലാആസ്ഥാനങ്ങളിലും പ്രതിഷേധവും സംഘടിപ്പിച്ചു. ബെംഗളൂരുവിൽനടന്ന പ്രതിഷേധം എ.എ.പി. സംസ്ഥാനപ്രസിഡന്റ് മുഖ്യമന്ത്രി ചന്ത്രു ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട ചർച്ച വഴിതിരിച്ചുവിടാനാണ് കേന്ദ്രം കെജ്രിവാളിന്റെ അറസ്റ്റിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നഗരത്തിലെ വിവിധഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും എതിരേയുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. ഇതിനൊപ്പം സാമൂഹിക മാധ്യമങ്ങളിലൂടേയുള്ള പ്രതിഷേധവും എ.എ.പി. ശക്തമാക്കിയിട്ടുണ്ട്.നരേന്ദ്രമോദിയുടെ യഥാർഥമുഖം തുറന്നുകാട്ടാൻ വീടുകൾ കയറിയുള്ള പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്നും എ.എ.പി. നേതാക്കൾ വ്യക്തമാക്കി. വരുംദിവസങ്ങളിൽ ഗ്രാമീണ മേഖലയിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും
ജയിലില്‍ ആയാലും പുറത്തായാലും, എന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചതാണ്’: അരവിന്ദ് കെജ്രിവാള്
ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിനോട് പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ജയിലില്‍ ആയാലും പുറത്തായാലും ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചതാണെന്ന് കെജ്രിവാള് പ്രതികരിച്ചു.അറസ്റ്റിന് ശേഷമുള്ള ആദ്യ പ്രതികരണമാണിത്. ‘എന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചതാണ്. അത് ജയിലില്‍ ആയാലും പുറത്തായാലും’ എന്നായിരുന്നു പ്രതികരണം. കേസില്‍ വാദം കേള്‍ക്കുന്നതിനായി റോസ് അവന്യൂ കോടതിയില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ മുഖ്യസൂത്രധാരനായ അരവിന്ദ് കെജ്രിവാളിനെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ വാദം പൂര്‍ത്തിയായി. ഇഡി അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അരവിന്ദ് കെജ്രിവാള് പിന്‍വലിച്ചിട്ടുണ്ട്. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന് അഭിഷേഖ് മനു സിങ്വി കോടതിയെ അറിയിക്കുകയായിരുന്നു.സുപ്രീം കോടതിയില്‍ അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡി കവിയറ്റ് ഹര്‍ജി നല്‍കിയിരുന്നു. ഇഡിയുടെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് കെജ്രിവാള് താന്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചത്.