ബംഗളൂരു: കേരളത്തിൽനിന്ന് വിനോദയാത്രക്കെത്തി ബംഗളൂരുവിൽ കാണാതായ മലയാളി വയോധികനെ കണ്ടെത്തി. മലപ്പുറം പൂക്കോട്ടൂരിലെ ‘തീരം’ കൂട്ടായ്മ അംഗം പൂക്കോട്ടൂർ മാണിക്കം പാറയിലെ പാറവളപ്പിൽ ബാലൻ ചെട്ട്യാരെയാണ് ബംഗളൂരുവിൽ കണ്ടെത്തിയത്.
വളന്റിയർമാരടക്കം 29 അംഗങ്ങളടങ്ങുന്ന സംഘം ഫെബ്രുവരി 27ന് പുലർച്ചയാണ് കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസിൽ (16528) ബംഗളൂരുവിലെത്തിയത്.
എന്നാൽ, സംഘത്തിൽനിന്ന് ബാലൻ ചെട്ട്യാരെ ട്രെയിനിൽവെച്ച് കാണാതാവുകയായിരുന്നു. നാലു ദിവസങ്ങൾക്കുശേഷം കെങ്കേരിയിൽ വെച്ച് ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ തീരം പ്രവർത്തകർ ബാലൻ ചെട്ട്യാരെ കണ്ടെത്തുകയായിരുന്നു. ഇയാളെ വിമാനമാർഗം നാട്ടിലെത്തിച്ചു
മത്സ്യത്തിന്റെ കുത്തേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റി
തലശ്ശേരി: കുളം വൃത്തിയാക്കുമ്പോൾ മുഷു മത്സ്യത്തിന്റെ കുത്തേറ്റ യുവ ക്ഷീര കർഷകന്റെ വലത്തെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വന്നു. മാടപ്പീടിക ഗുംട്ടി ബസ് സ്റ്റോപ്പിനടുത്ത പൈക്കാട്ട് കുനിയിൽ സുകുമാർ എന്ന രജീഷിനാണ് (38) ഈ ദുർഗ്ഗതി. കുത്തേറ്റ ഉടൻ ടി.ടി. എടുത്തിരുന്നു. ഫെബ്രുവരി 10 ന് കുളം വൃത്തിയാക്കുമ്പോഴാണ് മത്സ്യത്തിന്റെ കുത്തേറ്റത്. വേദന കൂടി വന്നപ്പോൾ 11ന് പള്ളൂർ ഗവ.ആശുപത്രിയിലും തുടർന്ന് മാഹി ഗവ. ആശുപത്രിയിലും ചികിത്സിച്ചുവെങ്കിലും കഠിന വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 13ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അപ്പോഴേക്കും തീപ്പൊള്ളിയത് പോലെ കൈപ്പത്തി നിറയെ കുമിളകൾ രൂപപ്പെട്ടിരുന്നു. മൂന്ന് തവണകളിലായാണ് ശസ്ത്രക്രിയ നടന്നത്. വിരലുകളും പിന്നീട് കൈപ്പത്തിയും മുറിച്ച് മാറ്റി. മൂന്നാഴ്ചയോളം അവിടെ കഴിയേണ്ടിവന്നു. കേരളത്തിൽ തന്നെ രണ്ടാമത്തെ അനുഭവമാണെന്നാണ് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ പറഞ്ഞത്.നിർദ്ധന കുടുംബാംഗമായ രജീഷ് പശുവിനെ വളർത്തിയും പച്ചക്കറി കൃഷി നടത്തിയുമാണ് ജീവിക്കുന്നത്.