കര്‍ണാടക എംഎല്‍എ നടത്തിയ ഭീഷണിക്ക് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കോഡവ സമുദായം ആവശ്യപ്പെട്ടു. ഇത് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, കര്‍ണാടക ആഭ്യന്തര മന്ത്രിക്കും കോഡവ നാഷണൽ കൗൺസിലിന്റെ പ്രസിഡന്റ് എൻ.യു.നച്ചപ്പ കത്ത് എഴുതി. കര്‍ണാടക എംഎല്‍എ രവി കുമാർ ഗൗഡ “രശ്മികയ്ക്ക് ഒരു പാഠം പഠിപ്പിക്കണം”എന്ന പ്രസ്താവനയാണ് നടത്തിയത്. ബെംഗലൂരുവില്‍ നടത്തിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നടി വിസമ്മതിച്ചു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു എംഎല്‍എയുടെ പ്രസ്താവന.
കന്നഡ ചിത്രമായ കിര്‍ക് പാര്‍ട്ടിയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ രശ്മിക. സ്വന്തം ഭാഷയെയും കന്നഡ സിനിമയെയും അവഗണിക്കുന്നത് ശരിയല്ല. അതിന് അവരെ ഒരു അവർക്ക് ഒരു പാഠം പഠിപ്പിക്കേണ്ടെ എന്നാണ് എംഎല്‍എ ചോദിച്ചത്. പ്രത്യേക പ്രതിനിധി വഴി നടിയെ 10-12 തവണ ക്ഷണിച്ചിട്ടും വന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
അതേ സമയം രശ്മികയ്ക്ക് വേണ്ടി കത്തെഴുതിയ കോഡവ നാഷണൽ കൗൺസില്‍ ഈ പ്രശ്നം ഗൌരവമായി തന്നെ അഭിസംബോധന ചെയ്തുകൊണ്ട്, രശ്മിക മന്ദാന കോഡവ സമുദായത്തിൽപ്പെട്ടയാളാണെന്നും അവർ തന്റെ അർപ്പണബോധവും കഴിവും ഉപയോഗിച്ച് ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ വിജയം കൈവരിച്ച നടിയാണെന്നും. എന്നാല്‍ വിമര്‍ശനം കടന്ന് ചിലര്‍ ഭീഷണിയുമായി വരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കേന്ദ്ര സംസ്ഥാന ആഭ്യന്തരമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.
രശ്മികയുടെയും കോഡവ സമുദായത്തിലെ മറ്റ് സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കത്തില്‍.രശ്മികയ്ക്കെതിരായ ഭീഷണികളെ ശക്തമായി അപലപിക്കുകയും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറേണ്ട പ്രധാന്യം എടുത്ത് പറയുകയും ചെയ്യുന്നു.
“രശ്മിക ഒരു അസാധാരണ നടി മാത്രമല്ല, തന്റെ സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള അവകാശമുള്ള ഒരു വ്യക്തിയുമാണ്. മറ്റുള്ളവരുടെ പ്രതീക്ഷകളോ നിർദ്ദേശങ്ങളോ പാലിക്കാൻ ആരെയും നിർബന്ധിക്കാൻ പാടില്ല,” എന്ന് കത്തിൽ പറയുന്നു.
അവസാനമായി, രശ്മിക പുഷ്പ 2: ദ റൂൾ, ഛാവ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇവ രണ്ടും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു. വരുന്ന മാസങ്ങളിൽ, സൽമാൻ ഖാന്‍ നായകനായ സിക്കന്ദര്‍, ധനുഷുമായി കുബേര എന്നീ ചിത്രങ്ങള്‍ രശ്മികയുടെതായി റിലീസ് ചെയ്യാനുണ്ട്.