ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 3.44 കോടി രൂപയുടെ സ്വർണവുമായി കാഴ്‌ചപരിമിതിയുള്ളയാളെ ബെംഗളൂരു എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. ദുബായിൽനിന്ന് വന്നയാളാണ് പിടിയിലായത്.
രഹസ്യവിവരത്തെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ വിശദമായി പരിശോധിച്ചപ്പോഴാണ് ധരിച്ച വസ്ത്രത്തിനടിയിൽ 3.995 കിലോഗ്രാം സ്വർണം കണ്ടെത്തിയത്. കന്നഡ നടി രന്യ റാവുവിനെ ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണവുമായി ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പിടികൂടിയതിനുപിന്നാലെയാണ് മറ്റൊരു സ്വർണവേട്ട.
കാസർഗോട് ബന്ധുവീട്ടിലേക്ക് നടന്നുപോയ വയോധികൻ സൂര്യാഘാതമേറ്റ് മരിച്ചു
കാസർകോട്ട് സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയപൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയാണ് അത്യാഹിതം. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ കണ്ണൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
08/03/2025: കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ 2025 മാർച്ച് 08 & 09 തീയതികളിൽ കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 08 & 09 തീയതികളിൽ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്.