ബെംഗളൂരു: ബി.ജെ.പി.യിൽനിന്ന് പുറത്താക്കിയ മുതിർന്നനേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പയുടെ നേതൃത്വത്തിൽ രൂപം നൽകിയ ക്രാന്തിവീര ബ്രിഗേഡിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ബ്രിഗേഡിന് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ ഈശ്വരപ്പ സാമൂഹികനീതിയിൽ ഊന്നി പ്രവർത്തിക്കുന്നതും കർഷകർക്കൊപ്പം നിൽക്കുന്നതും പശുക്കളെ സംരക്ഷിക്കുന്നതുമാകും പുതിയസംഘടനയെന്നും പറഞ്ഞു. വടക്കൻ കർണാടകത്തിൽ ശക്തി സംഭരിക്കാൻ ലക്ഷ്യമിട്ടാണ് ഈശ്വരപ്പയുടെ നീക്കം. അതേസമയം, വിവിധമഠങ്ങളിലെ സ്വാമിമാരാണ് ബ്രിഗേഡിന് രൂപംനൽകാൻ മുൻകൈയെടുത്തതെന്ന് ഈശ്വരപ്പ പറഞ്ഞു
വിജയപുരയിലെ ബസവനബാഗേവാഡിയിലാണ് ബ്രിഗേഡിന്റെ ഉദ്ഘാടന പരിപാടി. വിവിധ മഠങ്ങളിൽനിന്നുള്ള 1008 സ്വാമിമാരുടെ പാദപൂജയുമായാണ് സമ്മേളനം ആരംഭിക്കുകയെന്ന് ഈശ്വരപ്പ പറഞ്ഞു. 1008 സ്ത്രീകൾ അണിനിരക്കുന്ന ഘോഷയാത്രയുണ്ടാകും. പരിപാടിയിൽ ഒരുലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞവർഷം ഏപ്രിലിലാണ് ഈശ്വരപ്പയെ ബി.ജെ.പി. പുറത്താക്കിയത്. പാർട്ടിയിലെ അതികായനായ ബി.എസ്. യെദ്യൂരപ്പക്കെതിരേ കലാപമുയർത്തിയതാണ് അദ്ദേഹത്തെ പുറത്താക്കാൻ കാരണമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവമോഗ മണ്ഡലത്തിൽ യെദ്യൂരപ്പയുടെ മകനും സിറ്റിങ് എം.പി.യുമായ ബി.വൈ. രാഘവേന്ദ്രക്കെതിരേ അദ്ദേഹം വിമത സ്ഥാനാർഥിയായി മത്സരിച്ചു. മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. മകനെ തഴയുന്നതിനുപിന്നിൽ യെദ്യൂരപ്പയാണെന്ന് ആരോപിച്ചായിരുന്നു വിമതനീക്കം. മത്സരത്തിൽ ഉറച്ചുനിന്നതോടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. മകനെ ആക്ടിങ് പ്രസിഡന്റാക്കിയാണ് ക്രാന്തിവീര ബ്രിഗേഡിന് രൂപം നൽകിയിരിക്കുന്നത്.
മലപ്പുറത്ത് നവവധു മരിച്ച നിലയിൽ; നിക്കാഹ് കഴിഞ്ഞത് വെള്ളിയാഴ്ച
തൃക്കലങ്ങോട് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ (18) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്.
തിങ്കളാഴ്ച വൈകീട്ടാണ് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് വിവാഹത്തിൽ താൽപര്യമില്ലായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് തൊട്ടുപിന്നാലെ പെൺകുട്ടിയുടെ ആൺസുഹൃത്ത് 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.